തൂത്തുക്കുടിയില്‍ ലോക്ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തെന്നിന്ത്യയിലാകെ വൻ രോഷം ഉയരുകയാണ്. ഇവർക്ക് നീതി തേടി കേരളത്തിലും സോഷ്യൽ മീഡിയ ക്യാംപെയിൻ ആരംഭിച്ചിട്ടുണ്ട്. പൊലീസിനെ വിമർശിച്ച് തമിഴ് താരങ്ങളും രംഗത്തെത്തി. സൂര്യ പ്രതിഷേധക്കുറിപ്പ് പങ്കിട്ടപ്പോൾ രജനികാന്ത് ഫോൺ വിളിച്ച് കുടുംബത്തിന് പിന്തുണ നൽകി എന്നാണ് റിപ്പോർട്ടുകൾ. മരിച്ച ജയരാജന്‍റെ ഭാര്യയെ രജനീകാന്ത് ഫോണില്‍ വിളിച്ചുവെന്നാണ് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
സാധാരണ ജനങ്ങള്‍ക്കു നേരെയുള്ള പൊലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡിഎംകെയും അണ്ണാഡിഎംകെയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ 23 ന് ആണ് വ്യാപാരികളായ പി.ജയരാജ് മകന്‍ ജെ.ബെന്നിക്‌സ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്. ഇരുവര്‍ക്കും ആന്തരിക ക്ഷതമേറ്റെന്നും മലദ്വാരത്തില്‍ മുറിവുകളുണ്ടെന്നും ജയില്‍ അഡ്മിഷന്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തൂത്തുക്കുടിയില്‍ നടന്നത്: തമിഴ്നാട് തൂത്തുകുടിയില്‍ ദുരൂഹ സാഹചര്യത്തില്‍ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ജയരാജിനും മകന്‍ ബെക്സിനും പരുക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനിൽ വച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാരുടെ വെളിപ്പെടുത്തല്‍. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബക്സിന്റെയും ജയരാജിന്റെയും ദേഹത്തു പരുക്കുകളുണ്ടായിരുന്ന് ജയില്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.
ലോക്ക് ഡൗണില്‍ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ പത്തൊന്‍പതിനാണ് സാത്താന്‍കുളം സ്വദേശി ബെക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന്‍ ജയരാജിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരിവെയ്ക്കുന്ന വെളിപെടുത്തലാണ് സ്റ്റേഷനിലെ പൊലീസുകാര്‍ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്.
സ്റ്റേഷനിലെത്തിച്ച സമയത്ത് പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാര്‍ പറയുന്നത്. രഹസ്യഭാഗങ്ങളില്‍ കമ്പികൊണ്ടു മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ബെക്സിന്റെ പിന്‍ഭാഗം തകര്‍ന്നുവെന്നതും ഇവര്‍ ശരിവെയ്ക്കുന്നുണ്ട്. ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടര്‍ന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു, ജയില്‍ രേഖളിലും ബെക്സിന്റെ കാലുകള്‍, ഉടുപ്പ് പരുക്കും മുഖത്ത് വീക്കവുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ജയരാജ് ക്ഷീണിതനാണെന്നും രേഖകളില്‍ ഉണ്ട്.
അതേസമയം ഇരുവരെയും കാണാതെയാണ് സാത്താന്‍കുളം മജിസ്ട്രേറ്റ് ഡി, ശരവണന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടതന്ന് വ്യക്തമായി. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കുക മാത്രമാണ് ജഡ്ജി ചെയ്തെതന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്. റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച മജിസ്ട്രേറ്റിെതിരെ നടപടി ആവശ്യപെട്ടു വിരമിച്ച ജഡ്ജിമാര്‍ ഉള്‍പെടുയള്ളവര്‍ രംഗത്തെത്തി. ശരീരത്തില്‍ പരുക്കുണ്ടായിട്ടും ചികില്‍സ നല്‍കാതിരുന്ന ജയില്‍ അധികൃതരും ഗുരതര വീഴ്ചയാണുണ് വരുത്തിയതെന്നു വ്യക്തമായി. ഇരുപത്തിരണ്ടാം തിയ്യതി ജയിലില്‍ എത്തിച്ചു മണിക്കൂറുകള്‍ക്കം ഇരുവരും മരണപെടുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ശരീരങ്ങളിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.