മധ്യപ്രദേശ് രാഷ്ട്രീയം വീണ്ടും സംഭവബഹുലമാകുന്നു. പുതിയ വിവാദങ്ങളുടെ സൂചനകളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ നിന്നും ബിജെപി എന്ന പദം നീക്കം ചെയ്തു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബിജെപിയിൽ സിന്ധ്യ അസംതൃപ്തനാണെന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതെല്ലാം നിഷേധിച്ച് സിന്ധ്യ രംഗത്തെത്തി.
ബിജെപിയുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രചരിക്കുന്നത് നുണകളാണെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിൽ നിന്നും പുറത്തുവന്നശേഷം ട്വിറ്ററിൽ അദ്ദേഹം ബിജെപി എന്ന് ചേർത്തിരുന്നില്ലെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കുന്നു. ബിജെപിയിൽ കടക്കുന്നതിന് മുൻപ് സിന്ധ്യ ട്വിറ്ററിൽ കോൺഗ്രസ് എന്നത് നീക്കിയത് വലിയ ചർച്ചയായിരുന്നു. അതേസമയം ജൂണ്‍ 19 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി സിന്ധ്യ മധ്യപ്രദേശില്‍ നിന്നും മത്സരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിന്ധ്യയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ ബിജെപി മുൻമന്ത്രി ബാലേന്ദു ശുക്ല കോൺഗ്രസിൽ ചേർന്നു. കമൽനാഥിന്റെ നേതൃത്വത്തിലാണ് ശുക്ലയെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. 2009വരെ കോൺഗ്രസിനൊപ്പമായിരുന്ന ശുക്ല അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ബിജെപിയിലേക്ക് പോയത്. സിന്ധ്യയുടെ ബിജെപി പ്രവേശനം ഇദ്ദേഹം എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി വിട്ട് വീണ്ടും കോൺഗ്രസിലെത്തിയത്.