കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ട്രാക്കിലിറങ്ങി. ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അതിവേഗ എൻജിന്റെ കന്നിയോട്ടം. പദ്ധതി വിജയിച്ചതോടെ 12000 എച്ച്പി എന്‍ജിന്‍ ഉപയോഗിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി സ്ഥാനം പിടിച്ചു. സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റം ആണ് ട്രെയിന്‍ നിര്‍മിച്ചത്.
രാജ്യത്തെ റെയിൽട്രാക്കുകൾക്ക് യോജിച്ച വിധത്തിലാണ് ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധനഉപഭോഗം താരതമ്യേന കുറവാണെന്നും റെയിൽവേ വ്യക്തമാക്കുന്നു. ബിഹാറിലെ മാധേപുര റെയില്‍വെ ഫാക്ടറിയിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ശക്തിയേറിയ എമൻജിനുകൾ നിർമിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റമുമായുള്ള 25,000 കോടിയുടെ കരാർ പ്രകാരം 800 ട്രെയിനുകളാണ് നിർമിക്കുന്നത്.