മഹാ നഗരങ്ങള്‍ സ്തംഭിച്ചു; ഗ്രാമങ്ങൾ നിശ്ചലമായി; ജനതാ കർഫ്യൂവിനോട് സഹകരിച്ച് രാജ്യം

കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ നിശ്ചലമായി രാജ്യം. രാത്രി ഒൻപത് വരെയുള്ള പതിനാല് മണിക്കൂർ നീണ്ട ജനതാ കർഫ്യൂവിൽ മഹാ നഗരങ്ങളും ഗ്രാമങ്ങളും സ്തംഭിച്ചു. ദേശീയ പണിമുടക്കുകൾക്കും ഹർത്താലുകൾക്കും പിടി കൊടുക്കാത്ത രാജ്യ തലസ്ഥാനം അക്ഷരാർത്ഥത്തിൽ നിശ്ചലമാണ്. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യു ആഹ്വാനം മനസിലേറ്റിയ ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തയാറായില്ല.

തിരക്കേറിയ ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ രാവിലെ മുതൽ വിജനമായിരുന്നു. മഹാനഗരത്തിലെ വലിയ മാർക്കറ്റുകളൊന്നും തുറന്നില്ല. ആഹ്വാനം കണക്കിലെടുക്കാതെ പുറത്തിറങ്ങിയവരെ ബോധവൽക്കരിച്ച പൊലീസ് പൂക്കൽ നൽകി അവരെ വീടുകളിലേക്ക് മടക്കിയയച്ചു. മുഖം മറയ്ക്കാൻ പൊലീസ് മാസ്ക് വിതരണം ചെയ്തു. 35ലക്ഷത്തോളം യാത്രക്കാര്‍ ആശ്രയിക്കുന്ന ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തിയില്ല. തിരക്കേറിയ പഴയ ഡല്‍ഹിയിലെ നിരത്തുകളും വിജനമായിരുന്നു. ഈ മാസം 31വരെ തുറന്നുപ്രവര്‍ത്തിക്കരുതെന്ന ഉത്തരവ് ലംഘിച്ച നാലു ജിമ്മുകള്‍ക്കെതിരെ കേസെടുത്ത ഡല്‍ഹി പൊലീസ്, രണ്ടു പേരെ അറസ്റ്റ് ചെയതു. പൊതുപരിപാടികള്‍ എല്ലാം റദ്ദാക്കിയ നേതാക്കള്‍ വീടുകളില്‍ തന്നെയാണ്.

ശ്രീനഗര്‍, ജമ്മു, ഡെറാഡൂണ്‍, ഷിംല, ചണ്ഡീഗഡ് തുടങ്ങി പ്രധാന നഗരങ്ങളും കോവിഡ് വൈറസ് ബാധിച്ചിട്ടില്ലാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങളും നിശ്ചലമായി. ൈറസിന്‍റെ സാമൂഹിക വ്യാപനം തടയുക, അടിയന്തര സാഹചര്യങ്ങള്‍ക്കായി രാജ്യത്തെ സജ്ജമാക്കുക, തുടര്‍ നിയന്ത്രണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണ് പതിനാല് മണിക്കൂര്‍ നേരത്തെ കര്‍ഫ്യൂ. ചുരുക്കത്തില്‍ ജനങ്ങള്‍ ജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിനെ ജനം ഹൃദയത്തിലേറ്റി. ‌