സിഎഎ വിരുദ്ധ പോസ്റ്റിട്ടതിന്‍റെ പേരില്‍ ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോട് 15 ദിവസത്തിനകം ഇന്ത്യ വിടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിനൊപ്പം സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനുമാണ് അഫ്സര അനിക മീം എന്ന ബംഗ്ലാദേശ് വിദ്യാര്‍ത്ഥിനിയോടാണ് നാടുവിടാന്‍ ആവശ്യപ്പെട്ടത്.
ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയിലെ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയാണ് ബംഗ്ലാദേശിലെ കുഷ്തിയ സ്വദേശിയായ അഫ്സര. സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് അയച്ചിരുന്നു.
സ്റ്റുഡന്റ് വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്ന അഫ്സര, വിസാ വ്യവസ്ഥകള്‍ ലംഘിക്കുന്ന ‘സര്‍ക്കാര്‍ വിരുദ്ധ’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി നോട്ടീസില്‍ പറയുന്നു. തുടര്‍ന്നാണ് നാടുവിടണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദേശ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്ന് അഫ്സരക്ക് കത്ത് അയച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശ്വഭാരതിയുടെ കേന്ദ്ര ഓഫീസിന് മുന്നില്‍ അഫ്സര പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.