പ്രണയം നിരസിച്ചു; 25 കാരിയെ കഴുത്ത് പിളർന്ന് കൊന്നു; യുവാവ് അറസ്റ്റിൽ

പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അതിക്രൂരമായി കുത്തിക്കൊന്നു. തെലങ്കാനയിലെ ഗജ്​വാളിലാണ് സംഭവം. വിവാഹത്തിന് എട്ടുദിവസം മാത്രം ശേഷിക്കെയാണ് പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ വെങ്കിടേഷ് ഗൗഡെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രാപ്രദേശ് ഗ്രാമീൺ വികാസ് ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു കൊല്ലപ്പെട്ട യുവതി. എട്ടാം ക്ലാസ് മുതൽ പെൺകുട്ടിയുടെ പിന്നാലെ നടന്നയാളാണ് ക്രൂരകൃത്യം ചെയ്ത വെങ്കിടേഷെന്ന് പൊലീസ് പറയുന്നു. പതിവുപോലെ ബാങ്കിൽ നിന്ന് സന്ധ്യയോടെ വീട്ടിലെത്തിയതായിരുന്നു ദിവ്യ. അച്ഛനും അമ്മയും വീട്ടിലുമുണ്ടായിരുന്നില്ല. പെൺകുട്ടി തനിച്ച് വീട്ടിലിരിക്കുമ്പോൾ കയറി വന്ന വെങ്കിടേഷ് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിൽ മാത്രം ഏഴ് തവണയാണ് ഇയാൾ കത്തികൊണ്ട് വലിയ മുറിവുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ ദിവ്യ തൽക്ഷണം മരിച്ചു. വെങ്കിടേഷ് സ്ഥലത്ത് നിന്ന് രക്ഷപെടുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

അതേസമയം, വെങ്കിടേഷും ദിവ്യയും പ്രണയത്തിലായിരുന്നുവെന്നും 2014 ൽ ഇരുവരും അമ്പലത്തിൽ വച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്നും വെങ്കിടേഷിന്റെ വീട്ടുകാർ പറയുന്നു. വ്യത്യസ്ത ജാതി ആയതിനാൽ ദിവ്യയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചില്ലെന്നും ദിവ്യയെ അവർ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം തങ്ങൾ അന്വേഷിച്ചെന്നും ഇതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി. 

നാട്ടിലുള്ള മറ്റൊരാളുമായി ദിവ്യയുടെ വിവാഹം ഉറപ്പിച്ചതോടെ വെങ്കിടേഷ് ദിവ്യയെയും അമ്മയെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പോയ സമയം കണക്കുകൂട്ടിയാണ് വെങ്കിടേഷ് വീട്ടിലെത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയാണ് വെങ്കിടേഷ് പക വീട്ടിയത്.