കാളയോട്ടമത്സരത്തിൽ വേഗത്തിൽ കുതിച്ച് ഉസൈൻബേോൾട്ടിന്റെ റെക്കേഡ് തിരുത്തിയ ശ്രീനിവാസഗൗഡ ഒറ്റ ദിവസം കൊണ്ട് താരമായി.
ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. ഇതിന് പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി.
ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ശ്രീനിവാസ പറയുന്നു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കുന്നു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.
ഗൗഡ നാളെ ഡൽഹിയിലെത്തും. 142.5 മീറ്റർ ദൂരം 13.62 സെക്കന്റിലാണ് ഗൗഡ ഒാടിയത്. ഇതിനെ 100 മീറ്ററിലേക്ക് ചുരുക്കി കണക്കാക്കുമ്പോഴാണ് 9.55 എന്ന സമയം. ഇതോടെ നിർമാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യൻ ബോൾട്ട് എന്ന വിളിപ്പേരു വീണു. ഒരു ദിവസംകൊണ്ട് രാജ്യം മുഴുവന്‍ തന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ശ്രീനിവാസ സ്വപ്‌നംപോലും കണ്ടിരുന്നില്ല.
ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുവാണ് വ്യക്തമാക്കിയത്. ഒളിമ്പിക്സിന് വേണ്ട മികവുണ്ടെങ്കിൽ അത് പാഴായി പോകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.