ഐഎഎസ്–ഐപിഎസ് ദമ്പതികളുടെ വിവാഹം വിവാദമാകുന്നു. വാലന്‍റൈൻ ദിനത്തിൽ ഓഫീസിൽ വച്ച് വിവാഹം നടത്തിയതാണ് വിവാദത്തിലേക്കെത്തിയത്. പ്രണയിനികളുടെ ദിനത്തിൽ വിവാഹിതരായി ഇരുവരും വാർത്തകളിൽ നിറഞ്ഞുനിന്നതിന് പിന്നാലെയാണ് വിവാദം.
ബംഗാൾ കേഡർ 2015 ബാച്ചിലെ തുഷാർ സിംഗ്ലയാണ് ബീഹാർ കേഡറിലെ 2018 ബാച്ചിലെ നവ്ജ്യോത് സിമ്മിയെ മിന്നുകെട്ടിയത്. തുഷാർ സിംഗ്ലയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനായി തികച്ചും ഔദ്യോഗിക വേഷത്തിലാണ് തുഷാർ എത്തിയത്. എന്നാൽ ചുവന്ന സാരി ധരിച്ചാണ് നവ്ജ്യോത് സിമ്മി വന്നത്.
ഇരുവരും പഞ്ചാബ് സ്വദേശികൾ. പാട്നയിൽ അസിസ്റ്റന്‍റ് കമ്മീഷണറാണ് നവ്ജ്യോത് സിമ്മി. പുതിയ ഓഫീസിൽ ചുമതലയെടുത്ത് അധികം വൈകാതെയായിരുന്നു തുഷാർ വിവാഹം നടത്തിയത്. എന്നാൽ ഓഫീസിൽവെച്ച് വിവാഹം നടത്തിയതിൽ തെറ്റില്ലെന്നാണ് മന്ത്രിയും ഹൌറ ജില്ലാ പ്രസിഡന്‍റുമായ അരുപ് റോയ് പ്രതികരിച്ചത്. സർക്കാർ ഓഫീസുകളിൽവെച്ച് വിവാഹം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാഹ രജിസ്ട്രേഷൻ നടപടികൾ ഓഫീസിൽവെച്ചു തന്നെ പൂർത്തിയാക്കിയ ശേഷം ഇരുവരും ക്ഷേത്രത്തിലേക്കാണ് പോയത്.