തലയിൽ ആം ആദ്മിയുടെ തൊപ്പി വെച്ച്, കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലാണ് കേജ്‍രിവാളിന്റെ കുഞ്ഞ് ആരാധിക അവിയാനും. തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാന്‍ പാർട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറിയാണ് അവിയാന്‍ എത്തിയത്. തോളത്തിരുന്ന് കേജ്‍രിവാളിന് ഒരു ക്യൂട്ട് 'കീ ജയ്‍'യും കൊടുക്കുന്നുണ്ട്. ഇത്തരത്തിൽ കൗതുകക്കാഴ്ചകൾ കൊണ്ടു കൂടി നിറയുകയാണ് വോട്ടെണ്ണൽ നടക്കുന്ന ഡൽഹി.
ആദ്യഫലസൂചനകൾ വന്നുതുടങ്ങിയപ്പോൾ തന്നെ എഎപി മുന്നിലാണ്. ബിജെപി നില മെച്ചപ്പെടുത്തിയെങ്കില്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. നൃത്തം ചെയ്തും പാട്ടു പാടിയും ആം ആദ്മി പ്രവർത്തകർ പാർട്ടി ഓഫീസിനു മുന്നില്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
ഇതിനിടെ രാഷ്ട്രനിര്‍മാണത്തിന് എഎപി എന്ന ബാനര്‍ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തി. 2024ല്‍ മോദിക്കെതിരെ കെജ്‌രിവാളിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പാര്‍ട്ടിയുടെ ആഗ്രഹത്തിന്‍റെ പ്രതിഫലനമാണ് ഇതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2024ല്‍ മോദി വേഴ്സസ് കെജ്‌രിവാള്‍ എന്ന ബാനറും ഉയര്‍ത്തുന്നുണ്ട്.
ലീഡ് നിലയില്‍ 50 കടന്ന ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം, വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് കാണാൻ സാധിക്കുന്നത്. ചാന്ദ്നി ചൗക്ക്, ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി മേഖലകളില്‍ എഎപി ആധിപത്യമാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുന്നു. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. എന്നാൽ, ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖനേതാവ് ആതിഷി മുന്നിലാണ്.
എന്നാൽ, ഡൽഹിയിൽ ചിത്രത്തിലെ ഇല്ലാതെ കോൺഗ്രസ്. ഈ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ ചലമുണ്ടാക്കാനായില്ല.15 വർഷം തുടർച്ചയായി ഷീലാ ദീക്ഷിത്തിന്റെ നേതൃത്വത്തിൽ ഡൽഹി ഭരിച്ച പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റുകളിലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ തുടക്കത്തിൽ ലീഡ് ചെയ്തിരുന്നെങ്കിലും, നിലവിലെ റിപ്പോർട്ട് പ്രകാരം കോണ്‍ഗ്രസ് എങ്ങും ലീഡ് ചെയ്യുന്നില്ല.