ചെന്നൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികള്‍ക്കു മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. ഒന്‍പതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങളിലെ സുരക്ഷ തന്നെ ചോദ്യം ചെയ്ത കേസ് തമിഴ്നാട്ടില്‍ വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു.
ചെന്നൈ അയനാവരത്ത് മുന്നുറിലേറെ ഫ്ലാറ്റുകളുള്ള താമസ സമുച്ചയത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്ത് സമുച്ചയത്തില്‍ താമസക്കാരില്ലാത്ത ഫ്ലാറ്റുകളിലേക്കു കൊണ്ടുപോയായിരുന്നു പീഡനം. തോട്ടക്കാരനും പ്ലംബറും സുരക്ഷ ജീവനക്കാരും തൂപ്പുജോലിക്കാരുമൊക്കെയായ 17 പേരായിരുന്നു പ്രതികള്‍.ഇതില്‍ രവികുമാര്‍ സുരേഷ് അഭിഷേക് ,പളനി എന്നിവര്‍ക്കാണ് മരണം വരെ കഠിന തടവ് വിധിച്ചത്. ഒരിക്കലും പരോള്‍ അനുവദിക്കരുതെന്നും ചെന്നൈ പോസ്കോ കോടതിയുടെ വിധിയിലുണ്ട്. മറ്റു ഒന്‍പതു പ്രതികളെ അഞ്ചുവര്‍ഷം കഠിന തടവിനു വിധിച്ചു. രാജശേഖരന്‍ എന്ന പ്രതി ജീവപര്യന്തം തടവും ഏറാള്‍ ബോസ് എന്നയാള്‍ ഏഴുവര്‍ഷം തടവും അനുഭവിക്കണം..
ഏഴു മാസത്തിലേറെ നീണ്ട പീഡനം പെണ്‍കുട്ടി മൂത്ത സഹോദരിയോടു തുറന്നുപറഞ്ഞതോടെയാണ് പുറം ലോകം അറിയുന്നത്. നഗരത്തിലെ ഫ്ലാറ്റുകളില്‍ മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികള്‍ തനിച്ചു കഴിയുന്നത് പതിവ്. പീഡന വിവരം പുറത്തുവന്നതോടെ ഇത്തരം ഫ്ലാറ്റ്റുകളിലെ സുരക്ഷ സംബന്ധിച്ചു വലിയ ആശങ്കള്‍ ഉയര്‍ന്നിരുന്നു