അറിഞ്ഞതിനപ്പുറമുള്ള നടുക്കമാണ് പൊലീസ് അന്വേഷിക്കുന്ന വിവാദ ആൾദൈവം നിത്യാനന്ദ സമ്മാനിക്കുന്നത്. രാജ്യം കടന്ന ഇയാൾ ഇപ്പോൾ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തമായി 'രാജ്യം' സ്ഥാപിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് നിത്യാനന്ദ. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്.
അന്വേഷണം നടക്കുന്നതിനിടയിലാണ് സ്വന്തമായി ദ്വീപ് വാങ്ങി അവിടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന വാർത്ത വരുന്നത്. ഇതൊരു രാജ്യമാണെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ പുതിയ കൈലാസ രാജ്യം. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്‍റെ പതാകയും, പാസ്പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കി. കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്തി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരം പാസ്പോര്‍ട്ടും പുറത്തിറക്കി.
ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇൗ രാജ്യത്തിലെ പൗരമനാകാമെന്നുമാണ് നിത്യാനന്ദയുടെ പ്രഖ്യാപനം.