രാജ്യത്തിന്റെ ശാസ്ത്രമേഖലയിലെ നേട്ടങ്ങള്‍ പരിചയപ്പെടുത്താനും ഭാവി ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രചോദനം നല്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യ ഇന്റര്‍ നാഷനല്‍ സയന്‍സ് ഫെസ്റ്റിന് കൊല്‍ക്കത്തയില്‍ ഇന്ന് തുടക്കമാവും. രാജ്യത്തിന് അകത്ത് നിന്നും പുറത്തുനിന്നുമുള്ള പന്ത്രണ്ടായിരത്തില്‍പ്പരം പ്രതിനിധികള്‍ നാലുദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പങ്കെടുക്കും. വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മേള ഉദ്ഘാടനം ചെയ്യും.
ശാസ്ത്രം രാജ്യത്തിന്റെ പുരോഗതിക്ക് എന്ന ആശയത്തിലൂന്നി 2015ലാണ് ഇന്ത്യ ഇന്റര് നാഷണൽ സയൻസ് ഫെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം ഇവ പൊതുജനങ്ങളില്‍ എത്തിക്കുകയെന്നതും ഐ.ഐ.എസ്.എഫിന്റെ ലക്ഷ്യമാണ്. കൊല്ക്കത്തയില്‍ നാലു വേദികളിലായാണ് ഫെസ്്്റ് നടക്കുന്നത്. കൊല്ക്കത്തയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായ ബിശ്വ ബംഗ്ല കണ്‍വെന്‍ഷന്‍ സെന്ററിന് പുറമെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാംപസ്, സയന്‍സ് സിറ്റി എന്നിവിടങ്ങളും ഈ ഉല്‍സവത്തിന് വേദിയാകും. വിദ്യാര്‍ഥികളില്‍ ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനായി സ്റ്റുഡന്‍സ് സയന്‍സ് വില്ലേജും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 145 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ശാസ്ത്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും വനിതാ ശാസ്ത്രജ്ഞരുടേയും സംരംഭകരുടേയും കോണ്‍ക്ലേവും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. , യുവ ശാസ്ത്രജ്ഞരുടെ കോണ്‍ക്ലേവ്, സയന്‍സ്, ടെക്നോളജി ആന്‍ഡ് ഇന്‍ഡസ്ട്രി എക്സപോയും ഐ.ഐ.എസ്.എഫിന്റെ ആകര്‍ഷണമാണ്.