കടലിൽ ഇന്ത്യക്ക് കോടികളുടെ ‘നിധി’; കണ്ടെത്താൻ 10,000 കോടി; ഒപ്പം ഇസ്രോയും

deep-sea-mission
SHARE

വാനത്തിന് പിന്നാലെ കടലിന്റെ ആഴങ്ങളിലേക്കും എത്താനൊരുങ്ങുകയാണ് ഇന്ത്യ. സ്വപ്ന പദ്ധതിയ്ക്ക് വേഗം കൂട്ടുന്ന തീരുമാനങ്ങളാണ് പുറത്തുവരുന്നത്. 6000 മീറ്റർ ആഴമുള്ള ആഴക്കടലുകളിൽ വരെ ഗവേഷണം നടത്താൻ സഹായിക്കുന്ന പുതിയ പേടകമാണ് ഇതിനായി ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുക്കുന്നത്. ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഇസ്രോ വിദഗ്ധർ വിജയകരമായി വികസിപ്പിച്ചെടുത്തു. 10,000 കോടിയുടേതാണ് ഇന്ത്യയുടെ ഡീപ് ഓഷൻ മിഷൻ.

ആഴക്കടലിലേക്ക് ഗവേഷകരെ കൊണ്ടുപോകാനുള്ള ക്യാപ്‌സൂളിന്റെ രൂപകൽപന ഇസ്രോ വിജയകരമായി പൂർത്തിയാക്കി. ഇതിന് ഇനി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ രൂപകൽപന പ്രകാരമുള്ള പേടകം നിർമിക്കുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവൻ നായർ രാജീവൻ പറഞ്ഞു. വിവിധ പഠനങ്ങൾക്കായി മുങ്ങാവുന്ന വാഹനം കടലിനടിയിൽ ഏകദേശം 6,000 മീറ്റർ ആഴത്തിൽ വരെ സഞ്ചരിക്കും. എന്നാൽ നാവിക സേന ഉപയോഗിക്കുന്ന അന്തർവാഹിനികൾക്ക് 200 മീറ്റർ ആഴത്തില്‍ വരെ മാത്രമേ എത്തിച്ചേരാനാകൂ.

ഇസ്‌റോ വികസിപ്പിച്ചെടുത്ത ഡിസൈൻ സർട്ടിഫിക്കേഷനായി രാജ്യാന്തര ഏജൻസിയിക്ക് അയയ്ക്കും. ഇന്ത്യൻ ബഹിരാകാശ ഏജൻസിയാണ് ഈ പദ്ധതിയുടെ രൂപകൽപനയും ഫാബ്രിക്കേഷനും ഏറ്റെടുത്തിരിക്കുന്നത്. ആഴക്കടലിൽ മുങ്ങാവുന്ന പേടകത്തിൽ മൂന്നംഗ സംഘത്തെ ഉൾക്കൊള്ളാൻ കഴിയും. ആഴക്കടൽ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

ഡീപ് ഓഷൻ മിഷൻ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാര്യമാണു കടലിന്റെ അടിത്തട്ടിൽ മറ‍ഞ്ഞിരിക്കുന്ന പോളി മെറ്റാലിക് നൊഡ്യൂൾ (പിഎംഎൻ) ശേഖരങ്ങൾ. 38 കോടി ടൺ പിഎംഎൻ ശേഖരമാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 47 ലക്ഷം ടൺ നിക്കൽ, 42.9 ലക്ഷം ടൺ ചെമ്പ്, 925 ലക്ഷം ടൺ മാംഗനീസ്, ശ്രദ്ധേയമായ അളവിൽ കൊബാൾട്ട് തുടങ്ങിയ ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിൽ പുരോഗമിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...