ഞാൻ മരിച്ചാൽ അവൻ ഒറ്റയ്ക്കാകും. അവനെ നോക്കാൻ വേറെയാരുണ്ട്? മാനസികവെല്ലുവിളി നേരിടുന്ന മകന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയ പിതാവിന്റെ ചോദ്യത്തിന് പൊലീസുകാർക്കും ഉത്തരമുണ്ടായിരുന്നില്ല. ചെന്നൈ ആൽവാർപേട്ടിലാണ് 82കാരനായ വിശ്വനാഥനാണ് 44 വയസുള്ള മകന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തിയത്.
മകനെ കൊന്നശേഷം മൃതദേഹത്തിന് സമീപം മരണം കാത്ത് കിടക്കുകയായിരുന്നു. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അടുത്തുള്ള ഫ്ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ കാണുന്നത് മകന്റെ അഴുകിയ ശരീരവും കെട്ടിപിടിച്ച് കിടക്കുന്ന പിതാവിനെയാണ്.
15 വർഷം മുൻപാണ് വിശ്വനാഥന്റെ ഭാര്യ മരിച്ചത്. അതിന്ശേഷം അദ്ദേഹം തന്നെയാണ് മകനെ നോക്കിയത്. കേന്ദ്രസർക്കാരിന്റെ കീഴിൽ സ്റ്റെനോഗ്രാഫറായി വിരമിച്ച വ്യക്തിയാണ് വിശ്വനാഥൻ. തന്റെ മരണശേഷം മകൻ അനാഥനാകുമെന്ന ഭയമാണ് അദ്ദേഹത്തെക്കൊണ്ട് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. വിശ്വനാഥന് ലഭിക്കുന്ന പെൻഷനാണ് കുടുംബത്തിന്റെ ഏക വരുമാനം. അസുഖബാധിതനായതോടെയാണ് മാനസികവെല്ലുവിളി നേരിടുന്ന മകന്റെ ഭാവിയെക്കുറിച്ച് വിശ്വനാഥൻ ആശങ്കാകുലനായത്. മകനോടൊപ്പം ഇദ്ദേഹവും ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായിരുന്നെങ്കിലും മരിച്ചില്ല.
അച്ഛനും മകനും പൊതുവെ പുറത്തേക്കിറങ്ങാറില്ല. അതുകൊണ്ട് ആദ്യമൊന്നും മറ്റ് ഫ്ലാറ്റുകാർക്ക് അസ്വഭാവികത തോന്നിയില്ല. എന്നാൽ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ വാതിലിൽ മുട്ടി നോക്കിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേ തുടർന്നാണ് ഇവർ പൊലീസിനെ അറിയിക്കുന്നത്.