മധ്യപ്രദേശിനെ ഞെട്ടിച്ച ഹണിട്രാപ്പുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തന്റെ ഭാര്യ നിരപരാധിയാണെന്ന് ഭർത്താവ്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന അഞ്ചുപേരിലൊരാളായ ബർക്ക സോണിയുടെ ഭര്‍ത്താവാണ് ഭാര്യ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്. കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹിയാണ് അമിത് സോണി.
അന്വേഷണത്തിനൊടുവിൽ എന്റെ ഭാര്യ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പാണ്. ജുഡീഷ്യറിയെ പൂർണവിശ്വാസമുണ്ട്. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്മെയിൽ ചെയ്തെന്നുള്ള ആരോപണം തെറ്റാണ്. സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിരുന്നു. ഇതാകാം ഞങ്ങൾക്കുമേൽ ആരോപണം ചുമത്താൻ കാരണം''- അമിത് സോണി പറഞ്ഞു.
''എന്റെ വീടിന്റെ അവസ്ഥ നോക്കൂ. ഞാൻ ജീവിക്കുന്ന സാഹചര്യം നോക്കൂ. എന്റെ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ വിഷമിക്കുകയാണ് ഞാൻ. എനിക്ക് സാമ്പത്തിക നേട്ടമുണ്ടായി എങ്കിൽ ഈ മോശം സാഹചര്യത്തിൽ ഞാനെന്തിന് ജീവിക്കണം?''- അമിത് ചോദിക്കുന്നു.
ഒരു എൻജിഒയെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ടാണ് ശ്വേത വിജയിയെ താനും ഭാര്യയും പരിചയപ്പെടുന്നത്. അതിനുശേഷം ഭാര്യ ശ്വേതയുമായി സൗഹൃദം പുലർത്തിയിരുന്നു. ഹണിട്രാപ്പിന് പിന്നിൽ ശ്വേതയാണെന്നും തന്റെ ഭാര്യയെ കുടുക്കിയതാണെന്നും അമിത് ആരോപിക്കുന്നു.
ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അഞ്ച് യുവതികളും ഒരു യുവാവുമാണ് ഇൻഡോറിൽ അറസ്റ്റിലായത്. ആര്‍തി ദയാല്‍ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ന്‍ (38), ശ്വേത സ്വപ്നിയാല്‍ ജെയ്ന്‍ (48), ബര്‍ഖ സോണി (34), ഓം പ്രകാശ് കോറി (45) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.