‘ഒരു തമിഴൻ എന്ന നിലയിൽ ഇൗ നേട്ടങ്ങളുടെ തലപ്പത്ത് നിൽക്കുമ്പോൾ എന്താണ് തോന്നുന്നത്. തമിഴ് ജനതയോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?’ ഐഎസ്ആർഒ ചെയർമാൻ കെ. ശിവനോട് അഭിമുഖത്തിൽ തമിഴ് മാധ്യമപ്രവർത്തകൻ ചോദിച്ചതിങ്ങനെയാണ്. ഇതിന് അദ്ദേഹം കൊടുത്ത മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്.
‘ഒരു ഇന്ത്യന്‍ എന്ന നിലയിലാണ് ഞാൻ ഐ.എസ്.ആര്‍.ഒയില്‍ ചേര്‍ന്നത്. എല്ലാ മേഖലകളില്‍ നിന്നുള്ളവരും എല്ലാ ഭാഷക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണ് അത്.’ ചെറിയ വാക്കിൽ വലിയ ഉത്തരം നൽകിയ ശിവനെ അഭിനന്ദിച്ച് പിന്നാലെ പോസ്റ്റുകളും വൈറലായി. പ്രാദേശിക വാദത്തിനപ്പുറം താന്‍ ഇന്ത്യക്കാരനാണെന്ന നിലപാട് ഉൗന്നി പറഞ്ഞതാണ് ശിവനെ വീണ്ടും രാജ്യത്തിന് പ്രിയപ്പെട്ടവനാക്കുന്നത്.
കന്യാകുമാരി ജില്ലയിലെ തരക്കന്‍വിളയില്‍ കെ.ശിവൻ ജനിച്ചത്. തമിഴ് മീഡിയം സ്കൂളില്‍ പഠനം. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളേജിലും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലും െഎ.െഎ.എസ്.സിയിലും ഉപരിപഠനം. ബോംബെ െഎ.െഎ.ടിയില്‍ നിന്ന് എയ്റോസ്പേയ്സ് എഞ്ചിനിയറിങ്ങില്‍ പിഎച്ച്ഡി. കുടുംബത്തില്‍ ആദ്യമായി ബിരുദം നേടിയത് ശിവനായിരുന്നു. സഹോദരനും രണ്ട് സഹോദരിമാരും പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. പഠിപ്പിക്കാന്‍ അച്ഛന് സാമ്പത്തിക ശേഷിയുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് ചെരുപ്പിടാത്ത വിണ്ടുകീറിയ കാലുമായി പാടത്ത് അച്ഛനോടൊപ്പം പണിയെടുത്തു. മുണ്ട് ധരിച്ചാണ് കോളേജില്‍ പോയിരുന്നത്. ആദ്യമായി ചെരിപ്പിടുന്നത് മദ്രാസ് െഎ.െഎ.ടിയില്‍ പഠിക്കുമ്പോള്‍. 1982 ല്‍ െഎ.എസ്.ആര്‍.ഒയില്‍. 2017 ല്‍ െഎ.എസ്.ആര്‍.ഒ 104 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് ചരിത്രമെഴുതിയപ്പോള്‍ അതിന് പിന്നിലെ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകർ ഇദ്ദേഹത്തെ ‘ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍’ എന്നാണ് വിളിക്കുന്നത്.