ഇന്ത്യയുടെ ചരിത്രത്തിനൊപ്പം നെഞ്ചുവിരിച്ചുനടന്ന ജീവിതമാണ് ചരിത്രത്തിന്റെ ഭാഗമായത്. രാഷ്ട്രീയപ്രതിയോഗികള്‍ മുതല്‍ അധോലോകനായകര്‍ വരെ കോടതികളില്‍ റാം ജെഠ്മലാനിയുടെ തുണതേടി കാത്തിരുന്ന കാലമുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന് മറ്റെന്തിനേക്കാളും വിലകല്‍പ്പിച്ചത് രാഷ്ട്രീയത്തില്‍ സുഹൃത്തുക്കളേയും അതിലേറെ ശത്രുക്കളേയും സമ്മാനിച്ചു.
ഒറ്റയാന്‍... രാം ജത്മലാനിക്ക് ചേരുന്ന ഏറ്റവും മികച്ച വിശേഷണമാണിത്. 95ാം വയസ്സില്‍ ജീവിതത്തോട് വിടപറയുമ്പോഴും ആ വിശേഷണത്തിന് മാറ്റമില്ല. 1923 സെപ്റ്റംബര്‍ 14ന് ഇന്നത്തെ പാകിസ്ഥാനിലെ സിന്ധിലാണ് ജനനം. പതിനേഴാം വയസ്സില്‍ നിയമത്തില്‍ ബിരുദം. അന്ന് അഭിഭാഷകനാകാനുള്ള കുറഞ്ഞ പ്രായം 21. ഈ ചട്ടം ചോദ്യം ചെയ്തുള്ള നിയമപോരാട്ടത്തില്‍ വിജയിച്ച് പതിനെട്ടാം വയസ്സില്‍ പ്രാക്ടീസ് തുടങ്ങി. വിഭജനത്തിന് ശേഷം മുംബൈയിലെത്തി .1959ല്‍ പ്രസിദ്ധമായ കെ.എം നാനാവതി കേസില്‍ ഹാജരായി ദേശീയ ശ്രദ്ധ നേടി.രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
ഇന്ദിര, രാജീവ് വധക്കേസുകളിലെ പ്രതികള്‍ മുതല്‍ അധോലക കുറ്റവാളി ഹാജി മസ്താന്‍ വരെ നീളുന്നു ജത്മലാനി പ്രതിരോധം തീര്‍ത്ത കക്ഷികള്‍. അടിയന്തരാവസ്ഥക്കാലത്ത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബോംെബ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് പാര്‍ലമെന്‍റിലേക്ക്. 1988 ല്‍ രാജ്യസഭയിലേക്ക്. 1996ല്‍ ആദ്യത്തെ വാജ്പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായി. 98ല്‍ നഗരവികസന മന്ത്രി. 1999ല്‍ വീണ്ടും നിയമമന്ത്രി. വാജ്പേയിയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് രാജി. 2004ല്‍ ലക്നൗ മണ്ഡലത്തില്‍ വാജ്പേയിക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് തോറ്റു. 2010ല്‍ വീണ്ടും ബി.ജെ.പിയില്‍. 2012ല്‍ വീണ്ടും കലഹം, ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഷന്‍. സ്വന്തമായുള്ള രാഷ്ട്രീയ പരീക്ഷണങ്ങളൊന്നും വിജയിച്ചില്ല. നിലവില്‍ ആ.ര്‍.ജെഡിയുടെ രാജ്യസഭാംഗമാണ്.