'ഇന്ന് ബീഫ് കഴിച്ചു'; രണ്ടുവർഷം മുൻപത്തെ പോസ്റ്റ്; വിദ്യാര്‍ഥിക്കെതിരെ കേസ്

beef-case-15
SHARE

രണ്ട് വർഷം മുൻപിട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഗവേഷണ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. ഗുവാഹത്തി സർവകലാശാല വിദ്യാർഥി രെഹ്ന സുൽത്താനക്കെതിരെയാണ് അസം പൊലീസ് കേസെടുത്തത്. പോസ്റ്റ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നാണ് രെഹ്ന പറയുന്നത്.

2017 ജൂണിലാണ് കേസിനാസ്പദമായ കുറിപ്പ് രെഹ്ന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പാക്കിസ്ഥാനെ പിന്തുണച്ചും ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുമായിരുന്നു രെഹ്നയുടെ പോസ്റ്റ്.

''പാക്കിസ്ഥാന്റെ സന്തോഷം ആഘോഷിക്കാൻ ഇന്ന് ബീഫ് കഴിച്ചു. ഞാനെന്ത് കഴിക്കണമെന്നത് എന്റെ രസമുകുളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇതൊരു വിവാദമാക്കരുത്. ബീഫ് എന്ന് കേട്ടതുകൊണ്ട് നിങ്ങളുടെ തനിനിറം കാണിക്കുകയും ചെയ്യരുത്''-  രെഹ്ന കുറിച്ചത് ഇങ്ങനെയായിരുന്നു. 

പ്രാദേശിക ന്യൂസ് വെബ്സൈറ്റ് അടുത്തിടെ രെഹ്നയുടെ രണ്ട് വർഷം പഴക്കമുള്ള പോസ്റ്റ് വാർത്തയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രെഹ്നക്കെതിരെ കേസെടുത്തതെന്ന് അസം പൊലീസ് പറയുന്നു. ഈദ് ദിനത്തിലാണ് രെഹ്ന ഫെയ്സ്ബുക്കിൽ ഇത്തരത്തിൽ കുറിച്ചതെന്നായിരുന്നു വാർത്ത. 

കുറിപ്പിട്ടത് താനാണെന്ന് രെഹ്ന സമ്മതിച്ചു. പക്ഷേ  ഈദ് ദിനത്തിലല്ല താനാ പോസ്റ്റിട്ടത് എന്ന് രെഹ്ന പറയുന്നു. ''2017 ജൂണിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ അന്നാണ് ഞാനാ പോസ്റ്റിടുന്നത്. അന്ന് വിരാട് കോഹ്‍ലി പൂജ്യത്തിന് ഔട്ടായി. അതിന്റെ വിഷമത്തിലാണ് അങ്ങനെ പോസ്റ്റ് ചെയ്തത്''- രെഹ്ന പറഞ്ഞു.

''ഞാനത് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ പറഞ്ഞതിനെ പലരും ദുർവ്യാഖ്യാനം ചെയ്തു. തെറ്റ് മനസ്സിലായതുകൊണ്ടാണ് മിനിട്ടുകൾക്കുള്ളിൽ അത് ഡിലീറ്റ് ചെയ്തത്''- രെഹ്ന വിശദീകരിച്ചു. അസം പൗരത്വ രജിസ്റ്ററിനെ വിമർശിച്ചതിനും രെഹ്നയുടെ പേരിൽ കേസെടുത്തിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...