ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴ ചുമത്തിയ പൊലീസുകാരോട് പ്രതികാരം ചെയ്ത് യുപി സ്വദേശി. ഉത്തർപ്രദേശുകാരന്‍ ശ്രീനിവാസിന്റെ പക്കൽ നിന്നാണ് പൊലീസ് 500 രൂപ പിഴ വാങ്ങിയത്. പിഴയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് ഇലക്ട്രീഷ്യൻ കൂടിയായ ശ്രീനിവാസ് പൊലീസുകാരോട് കേണപേക്ഷിച്ചിരുന്നു. മറ്റു മാര്‍ഗമില്ലെന്നു കണ്ടപ്പോൾ ഒടുവിൽ പിഴ അടക്കുകയും ചെയ്തു.
പിഴയടച്ചെങ്കിലും പൊലീസുകാരോട് പ്രതികാരം ചെയ്യാനായിരുന്നു ശ്രീനിവാസിന്റെ തീരുമാനം. പൊലീസ് സ്റ്റേഷനിലേക്കുള്ള പവർ സപ്ലേ കട്ട് ചെയ്താണ് ഇയാൾ പകരം വീട്ടിയത്. എന്നാൽ വെറുതെയായിരുന്നില്ല കട്ട് ചെയ്യൽ. ബില്ലുകൾ പരിശോധിച്ചപ്പോൾ പൊലീസ് സ്റ്റേഷൻ ഇനിയും കരണ്ട് ബിൽ അടക്കാനുണ്ടെന്ന് മനസിലാക്കി. ഇതേത്തുടർന്നായിരുന്നു പവർ സപ്ലേ കട്ട് ചെയ്തത്.
''ട്രാഫിക് നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസുകാർ എന്നോട് ഒരുപാട് സംസാരിച്ചു. സമയത്ത് കരണ്ട് ബിൽ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഞാനും അവരോട് പറഞ്ഞുകൊടുത്തു'', ശ്രീനിവാസ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.