ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കാൻ ഡൽഹിയിൽ ഒരു വിശിഷ്ടാതിഥിയെത്തി, വിപ്ലവ പോരാളി ചെ ഗുവേരയുടെ മകൾ അലൈഡ ഗുവേര. ക്യൂബയ്ക്കും ചെഗുവേരയ്ക്കും ഇന്ത്യൻ മണ്ണിൽ നിന്ന് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.
ഭാഷയുടെ അതിർവരമ്പുകളില്ലാത്ത വേദിയിൽ ഇന്ത്യൻ വിദ്യാർഥികൾ ക്യൂബയുടെ വിപ്ലവനായകനെ അനുസ്മരിച്ചപ്പോൾ മകളും ഒപ്പം കൂടി. തന്റെ രാജ്യത്തെയും അച്ഛനെയും നെഞ്ചോടുചേർത്തുവച്ചതിനുള്ള നന്ദിപ്രകടനം കൂടിയായിരുന്നുവത്. അലൈഡയ്ക്കൊപ്പം
ക്യൂബൻ പാർലമെന്റ‌് അംഗം ഫെർനാൻഡോ ഗോൺസാൽവസ‌് ലോട്ടും ചടങ്ങിനെത്തിയിരുന്നു. ക്യൂബൻ പോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അലൈഡ പറഞ്ഞു.
ക്യുബൻ സ്വാതന്ത്ര്യ പോരാളിയും കവിയുമായ ഹോസെ മാർട്ടിയുടെ കവിതയോടെയാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
നാഷണൽ കമ്മിറ്റി ഫോർ സോളിഡാരിറ്റി വിത്ത‌് ക്യൂബയും അഖിലേന്ത്യ പീസ‌് ആന്റ‌് സോളിഡാരിറ്റി ഓർഗനൈസേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ക്യൂബൻ സ്ഥാനപതി ഓസ‌്ക്കാർ മാർട്ടിനസ‌്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം പൊളിറ്റ‌് ബ്യൂറോ അംഗം എംഎ ബേബി തുടങ്ങിയവർ പങ്കെടുത്തു.