മകളുടെ വിവാഹ ചടങ്ങിന് പശുക്കുട്ടിയെ അറുത്ത കേസിൽ പിതാവിന് പത്ത് വർഷം തടവും ഒരുലക്ഷം രൂപ പിഴയും. അഹമ്മദാബാദ് സ്വദേശി സലിം മക്രാണി എന്നയാൾക്കാണ്
രാജ്കോട്ട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജനുവരിയിൽ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
പശുക്കുട്ടിയെ മോഷ്ടിച്ചെന്നും മകളുടെ വിവാഹം പ്രമാണിച്ച് അറുത്തുവിളമ്പുകയും ചെയ്തെന്നാണ് സലിമിനെതിരെ അയൽവാസിയുടെ പരാതി. ഭേദഗതി വരുത്തിയ ഗുജറാത്ത് മൃഗസംരക്ഷണ നിയമപ്രകാരമാണ് ശിക്ഷ. ഭേദഗതിക്ക് ശേഷമുള്ള ആദ്യ ശിക്ഷയാണ് സലിമിന്റേത്.
പശുവിനെ കൊല്ലുന്നതിനും ഇറച്ചി സൂക്ഷിക്കുന്നതിനും പശുക്കളെ അനധികൃതമായി കടത്തുന്നതിനും നേരത്തെ മൂന്ന് വർഷമായിരുന്നു തടവുശിക്ഷ. ഭേദഗതിയനുസരിച്ച് ഏഴ് മുതൽ പത്ത് വർഷം വരെയാണ് ശിക്ഷാ കാലാവധി. നിയമപ്രകാരം പശുവിനെ കടത്താനുപയോഗിച്ച വാഹനം കണ്ടുകെട്ടുകയും ചെയ്യും.