ബിജെപി കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്. ഇക്കൂട്ടത്തിൽ തെക്കേ ഇന്ത്യയിൽ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉൗന്നിയാണ് മോദിയും അമിത് ഷായും പ്രവർത്തിക്കുന്നത്. അതിന്റെ എല്ലാ സൂചനകളും കർണാടകയിൽ ഇപ്പോൾ പ്രകടമാണ്. കോൺഗ്രസ്–ദൾ സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കി എംഎൽഎമാരുടെ കൂട്ടരാജിയാണ് ഇന്നലെ നടന്നത്. ഇതിനൊപ്പമാണ് കേരളവും തമിഴ്നാടും തെലങ്കാനയും ബിജെപി ലക്ഷ്യമിടുന്നത്. തെലങ്കാന പിടിക്കാനുള്ള ബിജെപി മോഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എംപിയും എഐഎംഐഎം പ്രസിഡന്റും കൂടിയായ അസദുദ്ദീൻ ഉവൈസി.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ തിരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ നരേന്ദ്രമോദിക്കാവില്ലെന്ന് ഉവൈസി പറയുന്നു. ‘തെലങ്കാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബിജെപി ഇപ്പോൾ പറയുന്നത്. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. കാരണം ചന്ദ്രശേഖര്‍ റാവു അടിയുറച്ച ഒരു ഹൈന്ദവ വിശ്വാസിയാണ്. മോദി രണ്ട് ക്ഷേത്രത്തില്‍ കയറുമ്പോള്‍ കെ.സി.ആര്‍ ആറ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കും’ ഉവൈസി പറഞ്ഞു.ഹിന്ദു വികാരം ഉണർത്തി കെ.സി.ആറിനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും ഉവൈസി കൂട്ടിച്ചേർത്തു.