മമതയെ ബിജെപിയില്‍ നിന്ന് രക്ഷിക്കാൻ പ്രശാന്ത് കിഷോര്‍; നിതീഷിന് ‘തലവേദന’; ചര്‍ച്ചച്ചൂട്

mamata-prashanth-09
SHARE

ജെഡിയു വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ബംഗാളിൽ മമതാ ബാനർജിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന വാർത്ത ബിഹാറില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. എന്‍ഡിഎ വട്ടങ്ങളില്‍ ചര്‍ച്ച ചൂടുപിടിച്ചതോടെ ഇതേക്കുറിച്ച് അറിയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന് തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ ആണെന്നാണ് വാർത്ത. 

ബിജെപി സഖ്യത്തിന്റെ പിന്തുണയോടെയാണ് ബിഹാറിൽ ജെഡിയു ഭരിക്കുന്നത്. അതിനാൽ കിഷോറിന്റെ പുതിയ ചുമതല നിതീഷ് കുമാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ ദൗത്യത്തെ ബിജെപി എതിർത്തിട്ടില്ലെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു. 

നാളെ ചേരുന്ന പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രശാന്ത് കിഷോർ വിശദീകരണം നൽകുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു. കഴിഞ്ഞ വർഷം വളരെ പ്രധാനപ്പെട്ട ചുമതല നല്‍കിയാണ് പ്രശാന്തിനെ പാർട്ടിയിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിന്റെ  സ്ഥാപനം ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന് മാത്രം അറിയുന്ന കാര്യമാണ്. അതിനാൽ അത്തരം തീരുമാനങ്ങൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. 

കൊൽക്കത്തയിൽ നടത്തിയ രണ്ട് മണിക്കൂർ ചർച്ചിയിലാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മമതയും പ്രശാന്തും തമ്മിൽ ധാരണയായത്. അടുത്ത മാസം മുതൽ പ്രവർത്തനം ആരംഭിക്കും. 2011ൽ ഗുജറാത്തിൽ നരേന്ദ്രമോദിയുടെ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ചതോടെയാണ് പ്രശാന്ത് ശ്രദ്ധിക്കപ്പെടുന്നത്. 

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്ധ്ര പ്രദേശിൽ ജഗൻ മോഹന്‍ റെഡ്ഡിയുടെ വൻ വിജയത്തിന് പിന്നിലെ തന്ത്രങ്ങൾ പ്രശാന്തിന്റേതാണ്. 42 സീറ്റുള്ള ബംഗാളിൽ ഇക്കുറി 22 സീറ്റുകൾ മാത്രമാണ് തൃണമൂൽ കോൺഗ്രസിന് നേടാനായത്. 2014ലെ രണ്ട് സീറ്റിൽ നിന്ന് ഇക്കുറി 18 സീറ്റിൽ ജയിച്ച് ബിജെപി ഞെട്ടിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...