സ്മാര്‍ട്ട്‌ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും സമയം പാഴാക്കുന്ന പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃകയായി നളിന്‍ ഖണ്ഡേവാൾ. ഇത്തവണതെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് നളിന്‍ ഖണ്ഡേവാളാണ്. 720-ല്‍ 701 മാര്‍ക്ക് നേടിയാണ് നളിന്‍ രാജ്യത്ത് ഒന്നാമതെത്തിയത്.
രാജസ്ഥാനിലെ സികര്‍ ജില്ലയില്‍നിന്നുള്ള നളിന്‍ രണ്ടു വര്‍ഷം മുമ്പാണ് പഠനത്തിനായി ജയ്പൂരിലെത്തിയത്. ചിട്ടയും കണിശതയുമാർന്ന പരിശീലനം വഴി നളിനെ തേടി ഒന്നാം റാങ്ക് എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ നീറ്റ് പരീക്ഷയ്ക്ക് പരിശീലനം ആരംഭിച്ചിരുന്നു.
ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ പഠനത്തിനായി നളിൻ മാറ്റിവെച്ചു. പരിശീലന കാലയളവില്‍ സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും മാറ്റിനിര്‍ത്തുകയും ചെയ്തു. ഗെയിമിങ്ങിനും വെര്‍ച്വല്‍ വേള്‍ഡിനും പുറത്തുകടന്നാല്‍ മാത്രമേ യഥാര്‍ഥ വിജയം കണ്ടെത്താനാകൂ എന്ന് നളിന്‍ ഓര്‍മിപ്പിക്കുന്നു.
നളിന്റെ മാതാപിതാക്കൾ ഡോക്ടര്‍മാരാണ്. സഹോദരൻ എംബിബിഎസ് പഠിക്കുകയാണ്. ഇവരുടെ വലിയ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് നളിന്‍ പറയുന്നു. ഇത് പരീക്ഷയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ സഹായിച്ചു.
ഡല്‍ഹിയില്‍ നിന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഇരുവര്‍ക്കും 700 മാര്‍ക്കാണ് ലഭിച്ചത്. ഇത്തവണ പരീക്ഷയെഴുതിയ 14,10,755-ല്‍ 7,97,042 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ക്കും യോഗ്യത നേടാനായി.