വോട്ട് ചെയ്യാതിരിക്കാൻ കൈക്കൂലിയുമായി ബിജെപി പ്രവര്‍ത്തകർ സമീപിച്ചെന്നും കയ്യിൽ നിര്‍ബന്ധിച്ച് മഷി പുരട്ടിയെന്നും ആരോപിച്ച് ഉത്തർപ്രദേശിൽ നിന്നുള്ള ദലിതർ രംഗത്ത്. ചൗണ്ഡലി മണ്ഡലത്തിലെ ജാവന്‍പൂര്‍ ഗ്രാമവാസികളായ ആറ് ദളിതരാണ് ആരോപണനവുമായി രംഗത്തെത്തിയത്. തങ്ങള്‍ക്ക് 500 രൂപ കൈക്കൂലിയായി തന്നെന്നും ഇവർ പറയുന്നു.
''നിങ്ങളുടെ പണം തിരികെ എടുത്തുകൊള്ളൂ, വോട്ട് വിൽക്കില്ല'' 64 കാരനായ പനാരൂ റാം പറഞ്ഞതായി 'ദ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. താമരപാർട്ടിയുടെ അണികളെന്നു പറഞ്ഞാണ് വീടുകളിലെത്തിയ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയതെന്നും ഇവർ പറയുന്നു.
പൊലീസില്‍ വിവരമറിയിച്ചെങ്കിലും ആദ്യം പ്രശ്നം അന്വേഷിക്കാന്‍ അവർ തയ്യാറായില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ ഇടപെട്ടതോടെ വിഷയത്തിൽ ഇടപെടുയായിരുന്നുവെന്നും ഇവർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഘത്തിലെ പ്രധാനിയെയും സഹായികളെയും അറസ്റ്റ് ചെയ്തതായി ചൗണ്ഡലി എസ്പി സന്തോഷ് കുമാർ സിങ്ങ് അറിയിച്ചു. മുന്‍ ഗ്രാമമുഖ്യന്‍ ചൗട്ടേലാല്‍ തിവാരിയും സംഘവുമാണ് ഭീഷണിസംഘത്തിൽ ഉണ്ടായിരുന്നത്.