പല തരത്തിലുള്ള അന്വേഷണങ്ങൾക്കും അപേക്ഷകൾക്കും ഒടുവിൽ വേറെ ഗതിയില്ലാതെ അലി എന്ന പ്രവാസി സുഷമാ സ്വരാജിനോട് ട്വിറ്ററിൽ ചോദിച്ചു. ‘എന്നെ സഹായിക്കാന്‍ താങ്കള്‍ക്കു കഴിയുമോ, അതോ ഞാന്‍ ജീവനൊടുക്കണോ? കഴിഞ്ഞ 12 മാസമായി ഞാന്‍ എംബസിയുടെ സഹായം അഭ്യര്‍ഥിക്കുകയാണ്. എന്നെ ഇന്ത്യയിലേക്ക് അയച്ചാല്‍ അതു വലിയ സഹായകമാകും. എനിക്ക് നാല് മക്കളുണ്ട്’. നിവൃത്തികേടിന്റെ വേദന നിറച്ച് അയാൾ കുറിച്ചു.
ഇതിനു മുൻപും സമൂഹമാധ്യമങ്ങൾ വഴി അപേക്ഷയുമായി എത്തിയ പലരുടെയും പ്രശ്നത്തിൽ സുഷമ അടിയന്തരമായി ഇടപ്പെട്ടിരുന്നു. ഇവിടെയും പതിവ് തെറ്റിച്ചില്ല. ട്വീറ്റിന് സുഷമയുടെ മറുപടി ഇങ്ങനെ. ‘ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. ഞങ്ങളില്ലേ, ഞങ്ങളുടെ എംബസി താങ്കള്‍ക്ക് എല്ലാവിധ സഹായവും ചെയ്തുതരും’ - സുഷമ ട്വിറ്ററില്‍ കുറിച്ചു. കൂടാതെ റിയാദിലെ ഇന്ത്യന്‍ എംബസിയോട് അലിയുടെ പരാതിയില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.
എംബസി ഉടനടി വീസാ പേജിന്റെ കോപ്പിയും ഫോണ്‍ നമ്പറും ആവശ്യപ്പെട്ടെങ്കിലും തിരിച്ചറിയല്‍ രേഖകളോ വീസയുടെ കോപ്പിയോ കയ്യിലില്ലെന്നും തൊഴില്‍ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ താമസിക്കാന്‍ നല്‍കുന്ന ഇക്കാമ മാത്രമാണ് കൈയ്യിലുള്ളതെന്നുമാണ് മറുപടി നല്‍കിയത്. വീട്ടില്‍ പ്രശ്‌നമാണെന്നും അത്യാവശ്യമായി നാട്ടില്‍ എത്തേണ്ടതുണ്ടെന്നും എംബസിയെ ടാഗ് ചെയ്ത് അലി വീണ്ടും ട്വീറ്റ് ചെയ്തു. കഴിഞ്ഞ 21 മാസമായി ഒരു അവധി പോലും എടുക്കാതെ ജോലി ചെയ്യുകയാണെന്നും ഇന്ത്യയിലെത്താന്‍ സഹായിക്കണമെന്നും അലി ആവശ്യപ്പെട്ടു.