വനിതകള്‍ക്ക് 41 ശതമാനം സീറ്റ് നീക്കിവച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; ചരിത്രം

trinamool-1
SHARE

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാല്‍പ്പത്തിയൊന്ന് ശതമാനം സീറ്റ് നീക്കിവച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചു. പ്രൊഫ. സുഗത ബോസ് ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എം.പിമാര്‍ക്ക് സീറ്റില്ല. ഇതിനിടെ, തൃണമൂലിലെയും സി.പി.എമ്മിലെയും മൂന്ന് ജനപ്രതിനിധികള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 

സ്ഥാനാര്‍ഥി പട്ടികയില്‍  വനിതകള്‍ക്ക് 33 ശതമാനം നീക്കിവയ്‍ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്നായിക് പ്രഖ്യാപിച്ചത് ഇന്നലെ. അയല്‍സംസ്ഥാനമായ ബംഗാളില്‍ അത് കടത്തിവെട്ടിയ മമത ബാനര്‍ജി, പട്ടികയില്‍ നാല്‍പത്തിയൊന്ന് ശതമാനം വനിതകള്‍ക്ക് മാറ്റിവച്ചു. ബങ്കുറയില്‍ നിന്നുള്ള സിറ്റിങ് എം.പിയും നടിയുമായ മൂണ്‍ മൂണ്‍ സെന്‍ അസന്‍സോളില്‍ കേന്ദ്രസഹമന്ത്രി ബാബുള്‍ സുപ്രിയോയെ നേരിടും. നടിമാരായ നുസ്രത് ജഹാന്‍, മിമി ചക്രവര്‍ത്തി എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. വനിതാസംവരണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരെ വെല്ലുവിളിക്കുന്നതായും പട്ടിക പ്രഖ്യാപിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു. 

പ്രൊഫ. സുഗത ബോസ് ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എം.പിമാര്‍ വീണ്ടും മല്‍സരിക്കില്ല. ഇതിനിടെ, തൃണമൂല്‍ എം.പി അനുപം ഹസ്രയും എം.എല്‍.എ ദുലാല്‍ചന്ദ്ഭാറും സി.പി.എം എം.എല്‍.എ ഖാഗെന്‍ മുര്‍മുവും ബി.ജെ.പിയില്‍ ചേര്‍ന്നു. അതിനിടെ, റായ്ഗഞ്ച് സീറ്റില്‍ സി.പി.എമ്മിനെ പിന്തുണയ്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപദാസ് മുന്‍ഷി ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ.

MORE IN INDIA
SHOW MORE