ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സാധ്വി പ്രാചി. പുല്‍വാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പ്രാചിയുടെ വിവാദ പ്രസ്താവന. ഗോധ്രയില്‍ ചെയ്തത് പാക്കിസ്ഥാനിലും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്ന സാധ്വി പ്രാചിയുടെ വിഡിയോയാണ് വിവാദമായിരിക്കുന്നത്. ഗോധ്ര കലാപത്തിന് പിന്നില്‍ നരേന്ദ്രമോദിയാണെന്ന് പരോക്ഷമായി പറയുന്ന വിഡിയോ ഇതിനോടകം വൈറലാകുകയും നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയരുകയും െചയ്തു. എതിരാളികള്‍ ഇത് ഉപയോഗിക്കാന്‍ കൂടി തുടങ്ങിയതോടെ ബിജെപി വെട്ടിലായി.
കൈ കൂപ്പിക്കൊണ്ട് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിക്കുകയാണ്. മിസ്റ്റര്‍ പ്രധാനമന്ത്രി, ഗോധ്രയില്‍ നടത്തിയതു പോലൊരു കലാപം പാക്കിസ്ഥാനിലും സൃഷ്ടിക്കൂ. നമ്മള്‍ കറാച്ചിയും റാവല്‍പിണ്ടിയും കത്തിക്കും വരെ തീവ്രവാദം അവസാനിക്കില്ല– മാധ്യമങ്ങളോട് സ്വാധി പ്രാചി പറഞ്ഞു. ഗോധ്ര കൂട്ടക്കൊല ആസൂത്രണം ചെയ്തത് ആരെന്ന് തുറന്നു പറയുകയാണുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ട്വീറ്റ് ചെയ്തു.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2002 ഫെബ്രുവരിയിലായിരുന്നു ഗുജറാത്തില്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചാമ്പലായത്. സംഭവത്തില്‍ 60 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. ഗുജറാത്തില്‍ വന്‍ കൂട്ടക്കുരുതിക്ക് ഇത് കളമൊരുക്കി. ഇതേ തുടര്‍ന്ന് നടന്ന കലാപത്തില്‍ 1200ലധികം പേര്‍ കൊല്ലപ്പെട്ടു.