പ്രിയങ്കയെ ഭയക്കുന്നത് ബിജെപി മാത്രമല്ല; എസ്.പി–ബിഎസ്പി ദ്വയവും: കാരണങ്ങള്‍

modi-priyanka
SHARE

ബിജെപിയുടെ നേർക്ക് കോൺഗ്രസ് തൊടുത്തുവിട്ട ബ്രഹ്മാസ്ത്രമാണ് പ്രിയങ്ക ഗാന്ധിയെന്നാണ് വിലയിരുത്തല്‍. പ്രിയങ്കയുടെ വരവ് ബിജെപിയെ മാത്രമല്ല എസ്പി–ബിഎസ്പി സംഖ്യത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കുറച്ചു വൈകിയെങ്കിലും പ്രിയങ്കയെന്ന തുരുപ്പ്ചീട്ടിറക്കിയ കോൺഗ്രസിന്റെ കയ്യിലാകും ഇനി യുപിയിലെ നീക്കങ്ങളെന്നാണു നിഗമനം. മിന്നുന്ന ജയത്തിലൂടെ യുപി കയ്യടക്കിവെച്ച ബിജെപിയെ ഈ വരവ് ആശങ്കയിലാക്കുന്നു. കോൺഗ്രസിന്റെ തളർച്ചയിലാണു തങ്ങളുടെ വളർച്ചെയെന്ന് അഖിലേഷ് യാദവിന്റെ എസ്പിക്കും മായാവതിയുടെ ബിഎസ്പിക്കും നന്നായറിയാം. പുതിയ തന്ത്രങ്ങളും താരവുമായി കോൺഗ്രസ് രണ്ടാം ഇന്നിങ്സിന് ഒരുങ്ങുമ്പോൾ കാൽച്ചുവട്ടിലെ മണ്ണിളകുമോ എന്ന ആശങ്കയിലാണു ഈ രണ്ടു പ്രാദേശിക പാർട്ടികളും. പ്രിയങ്കയെ ഭയക്കാനുള്ള നാലു കാരണങ്ങൾ

1. പ്രിയങ്കയുടെ വ്യക്തിപ്രഭാവം തന്നെയാണ് ആദ്യ ഘടകം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരാഗാന്ധിയെന്നാണ് പ്രിയങ്കയെ വിശേഷിപ്പിക്കുന്നത്. ഇന്ദിരയോടുള്ള സ്നേഹം പ്രിയങ്കയോടും ജനങ്ങൾ കാണിക്കുമെന്ന ഭയം ഇരുപാർട്ടികൾക്കുമുണ്ട്.

INDIA-POLITICS-CHARITY

2. രാഹുൽ ഗാന്ധിയ്ക്ക് വേണ്ട പിന്തുണയും ഉപദേശങ്ങളും നൽകാൻ പ്രിയങ്കയോളം യോഗ്യത മറ്റാർക്കുമില്ല. രാഹുലിനെ തിരുത്താനും പ്രോത്സാഹിപ്പിക്കാനും ഒരുപോലെ സാധിക്കുന്ന വ്യക്തിത്വമാണ് പ്രിയങ്ക. പ്രിയങ്കയിലൂടെ രാഹുലിന്റെ കരുത്തും വർധിക്കും.

3. പ്രായത്തിന്റേതായ ശാരീരിക അവശതകൾ സോണിയ ഗാന്ധിയെ അലട്ടുന്നുണ്ട്. പഴയതുപോലെ നിരന്തരം യാത്രകൾ ബുദ്ധിമുട്ടാണ്. ഈ വിടവ് നികത്താനും പ്രിയങ്കയ്ക്ക് സാധ്യമാകും. രാഹുലും പ്രിയങ്കയും ഉത്തരവാദിത്തങ്ങൾ വിഭജിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒട്ടേറെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണു യുപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ജവാഹർ ലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുർ, യോഗി ആദിത്യനാഥ് 5 തവണ ജയിക്കുകയും പിന്നീട് യുപി മുഖ്യമന്ത്രിയായി ലോക്സഭാംഗത്വം രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെടുകയും ചെയ്ത ഗോരഖ്പുർ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ്‌രാജ് ഉൾപ്പെടുന്ന അലഹാബാദ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയ, സമാജ്‌വാദി പാർട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് തുടങ്ങിയ പ്രതാപമണ്ഡലങ്ങൾ. ഇവിടെ പ്രിയങ്കയെപ്പോലയൊരാളുടെ സാന്നിധ്യമായിരുന്നു അത്യാവശ്യം. 

priyanka-gandhi

4. ഒരു കാലത്തു കോൺഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ 2014ൽ പാർട്ടി രണ്ടു സീറ്റുകളിലേക്കു ചുരുങ്ങി. റായ്ബറേലിയിൽ സോണിയ ഗാന്ധിയും അമേഠിയിൽ രാഹുൽ ഗാന്ധിയും മാത്രമാണു ജയിച്ചത്. മോദി തരംഗത്തിൽ യുപി ഒട്ടുമുക്കാലും കാവിയണിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. എസ്പി സർക്കാരിനെ മലർത്തിയടിച്ചു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി വിജയക്കൊടി നാട്ടി.

ന്യൂനപക്ഷ, പിന്നാക്ക വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എസ്പിയും ബിഎസ്പിയും ഈ സ്ഥാനമാണു കയ്യടക്കിയത്. പ്രിയങ്കയിലൂടെ പ്രഭാവം വീണ്ടെടുക്കുന്ന കോൺഗ്രസിലേക്കു മുസ്‌ലിം വോട്ടർമാർ‌ ഒഴുകിപ്പോകുന്നതു തടയുകയാണു രണ്ടു പാർട്ടികളുടെയും അടിയന്തര ദൗത്യം. മുസ്‍‌ലിംകളെ വിശ്വാസത്തിൽ എടുക്കാനായാൽ 80 സീറ്റുള്ള യുപിയിൽ‌ നാലിലൊന്നും കോൺഗ്രസിനു നേടാമെന്നാണു വിലയിരുത്തൽ. സവർണ, പിന്നാക്ക വിഭാഗങ്ങളെയും ഇതിനുപിന്നാലെ കൂടെ നിർത്താനാകുമെന്നാണു കരുതുന്നത്. 

priyanka-vadra-rahul

ബിജെപിക്കും കോൺഗ്രസിന്റെ ഭീഷണിയുണ്ട്. ബ്രാഹ്മണ മേധാവിത്തമുള്ള സവർണ വിഭാഗത്തിന്റെ വലിയ പിന്തുണ ബിജെപിക്കുണ്ട്. കോൺഗ്രസ് കരുത്തരാണെന്നു തെളിഞ്ഞാൽ ഇവർ ബിജെപിയെ കയ്യൊഴിയുമോ എന്നാണ് ആശങ്ക. 

MORE IN INDIA
SHOW MORE