വർഷാവസാനമായിട്ടും പുതിയ വിവാദങ്ങളിലും നിറയുകയാണ് ഹനുമാൻ. ഹനുമാൻ ദലിതനാണെന്നും മുസ്ലീമാണെന്നും കായികതാരമാണെന്നുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകൾ രാജ്യത്ത് വലിയ ചർച്ചായായിരുന്നു. ഇപ്പോഴിതാ ഹനുമാന്റെ വിഗ്രഹത്തിൽ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചിരിക്കുകയാണ് ചിലർ. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഹനുമാൻ വിവാദങ്ങൾ വീണ്ടും പുകയുകയാണ്.
ഗുജറാത്തിലെ സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഡിസംബര്‍ 30നാണ് ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിച്ചത്. ഇതിന് പിന്നാലെ വിവാദങ്ങളും ആംരഭിച്ചു. എന്നാല്‍ യുഎസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചുനല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വസ്ത്രം കമ്പിളിയുടേതാണ്. അതിനാല്‍ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും. അതല്ലാതെ ആരുടെയും മതവികാരം വൃണപ്പെടുത്തുകയായിരുന്നില്ല ലക്ഷ്യമെന്നും പൂജാരി വിശദീകരിക്കുന്നു.