ദ്വീപിലെത്തിയത് ദീർഘ താമസത്തിന്; അടിവസ്ത്രം മാത്രം വേഷം: ബാഗ് ഒളിപ്പിച്ചു: വെളിപ്പെടുത്തൽ

john-chau-sentinel-island-new
SHARE

ദ്വീപില്‍ അമ്പേറ്റ് മരിച്ച അലന്‍ ജോണ്‍ ചൗവിന്‍റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരവേ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. അമേരിക്കന്‍ സുവിശേഷകനായ അലന്‍ ആൻഡമാനിലെ ഉത്തര സെന്റിനൽ ദ്വീപിൽ എത്തിയത് സെന്റിനലി ഗോത്രവിഭാഗത്തിനൊപ്പം ജീവിക്കാനായിരുന്നെന്നു വെളിപ്പെടുത്തൽ. ഇതിനായി കറുപ്പ് നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ചാണു കൊല്ലപ്പെട്ട ജോൺ ചൗ ദ്വീപിലേക്കു പോയതെന്നാണു വിവരം. ദ്വീപിലേക്കു എത്താൻ അലനെ സഹായിച്ച മൂന്നു മൽസ്യത്തൊഴിലാളികളിൽ നിന്നാണ് ഇക്കാര്യം അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടത്.

ഈ മാസം 16നാണ് പോര്‍ട്ട് ബ്ലെയറില്‍ നിന്ന് മല്‍സ്യതൊഴിലാളികളുടെ ബോട്ട് വാടകയ്ക്കെടുത്ത് അവരുടെ സഹായത്തോടെ ജോൺ ദ്വീപിലേക്ക് യാത്ര തിരിച്ചത്. സെന്റിനലി വിഭാഗക്കാരുടെ അമ്പേറ്റ് ഇയാൾ  കൊല്ലപ്പെടുകയായിരുന്നു. ചൗ ഒരു ബാഗ് ദ്വീപിൽ എവിടെയോ ഒളിപ്പിച്ചു വച്ചിട്ടുള്ളതായും മൽ‌സ്യത്തൊഴിലാളികൾ വെളിപ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്, തുണികൾ, ഫസ്റ്റ് എയ്ഡ് ബോക്സ്, മരുന്നുകൾ എന്നിവയെല്ലാമായിരുന്നു ബാഗിൽ‌. സെന്റിനലി വിഭാഗവുമായി ബന്ധം സ്ഥാപിച്ചശേഷം തിരികെയെടുക്കുന്നതിനാണ് ഇത് ഒളിപ്പിച്ചതെന്നാണു കരുതുന്നത്.

സെന്റിനലി ഗോത്രവിഭാഗത്തിന്റേതിനു സമാനമായ രൂപത്തിലെത്തി അവരുടെ വിശ്വാസം നേടാനായിരുന്നു ചൗവിന്റെ പദ്ധതി. കുറേ മാസങ്ങൾ ദ്വീപിൽ താമസിക്കുന്നതിനും ഈ അമേരിക്കാരനു താൽപര്യം ഉണ്ടായിരുന്നതായും ജോണിനെ സഹായിച്ച മൽസ്യത്തൊഴിലാളികൾ മൊഴി നൽകി. 1960–കളുടെ മധ്യത്തിൽ ദ്വീപിലെത്തിയ സർക്കാർ സംഘത്തിന്റെ വസ്ത്രങ്ങളും മറ്റും ദ്വീപ് വാസികൾ കൗതുകത്തോടെ തൊട്ടുനോക്കുന്ന വിഡിയോ ജോൺ അലൻ‌ ചൗ കണ്ടിരുന്നു.

ചൗ ദ്വീപിൽ ഒളിപ്പിച്ച ബാഗിനെക്കുറിച്ചു തങ്ങൾക്കു വിവരമൊന്നുമില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരുപക്ഷേ ദ്വീപുനിവാസികൾ അതു കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടാകാം. അല്ലങ്കിൽ ബാഗ് വച്ച സ്ഥലത്ത് തന്നെ ഉണ്ടാകാനും സാധ്യതയുണ്ട്. മുന്‍പ് അഞ്ച് തവണ ആന്‍ഡമാന്‍ സന്ദര്‍ശിച്ച ജോൺ തനിക്കെതിരെ വീണ്ടും അക്രമം ഉണ്ടാകുമെന്ന് ‌ഭയന്നിരുന്നതായും അന്വേഷണ സംഘം അറിയിച്ചു. അങ്ങനെയുണ്ടായാൽ സുരക്ഷാ സൗകര്യങ്ങൾക്കു വേണ്ടിയാണു സൂചികളും മരുന്നുകളും ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്.

നവംബര്‍ 16ന് ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അക്രമത്തിൽ ഇയാളുടെ തോണി തകർന്നിരുന്നു. തുടർന്ന് 300 മുതൽ 400 മീറ്റർ വരെ നീന്തിയാണ് ഇയാൾ മൽ‌സ്യത്തൊഴിലാളികളുടെ ബോട്ടിനു സമീപമെത്തിയത്. 17ന് ദ്വീപിലേക്കു തിരികെ പോകുന്നതിനു മുൻപ് ചൗ എഴുതിയ കുറിപ്പിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

‘പേടിയുണ്ട്. എനിക്കു മരിക്കാൻ താൽപര്യമില്ല. ഇത് ഉപേക്ഷിക്കുന്നതാണ് നല്ലത്. എനിക്ക് പകരം ഇതു തുടരുന്നതിനു മറ്റാരെയെങ്കിലും ഏൽപിക്കണം’– ഇക്കാര്യങ്ങളാണു കുറിപ്പിലുള്ളത്. അതേസമയം ദ്വീപിനു സമീപമുള്ള പൊലീസ് സംഘത്തെ സെന്റിനലി ഗോത്ര ജനങ്ങൾ മരങ്ങളിലിരുന്നു നിരീക്ഷിക്കുകയാണ്. ഗോത്ര വിഭാഗക്കാരെ ശല്യം ചെയ്യാതെ ചൗവിന്റെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപ് തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 40 സെന്റിനലി ഗോത്രവംശജർ ഇവിടെയുണ്ടെന്ന് 2011ലെ സെൻസസ് കണക്ക് പറയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ ഗോത്രവിഭാഗം. ആധുനിക ലോകത്തെ മനുഷ്യര്‍ ഇവര്‍ക്ക് ശത്രുക്കളാണ്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അമ്പെയ്ത്  പ്രതിരോധിക്കും. അല്ലെങ്കില്‍ കല്ലെറിഞ്ഞ് കടലിലേക്ക് തന്നെ ഓടിക്കും. നരഭോജികള്‍ എന്ന് വിശേഷണമുള്ള സെന്റിനലികളെകുറിച്ച് പഠിക്കാന്‍ ദ്വീപിലെത്തിയരിലേറെപേരും തിരിച്ചുവന്നിട്ടില്ല.

ആന്‍ഡമന്‍ നിക്കോബാര്‍ സര്‍ക്കാരിന് കീഴിലാണെങ്കിലും ഈ പ്രദേശത്തേക്ക്  പുറം ലോകത്തുനിനുള്ളവര്‍ക്ക് പ്രവേശനമില്ല. സെന്റിനല്‍ ദ്വീപിനുചുറ്റുമുള്ള മൂന്ന മൈല്‍ പ്രദേശം നിരോധിത മേഖലയായി  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്കാണ് സുവിശേഷകനായ ജോണ്‍ അലന്‍ ചൗ മല്‍സ്യ തൊഴിലാളികളുടെ സഹായത്തോടെ യാത്ര തിരിച്ചത്.

MORE IN INDIA
SHOW MORE