ഉത്തർപ്രദേശിൽ സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവ്. മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്നാണ് ബി.ജെ.പി നേതാവ് സംബിത് പത്ര ഭീഷണിയുമായി മുഴക്കിയത്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോട് മറുപടി പറയുന്നതിനിടയിലായിരുന്നു ഇൗ പ്രതികരണം.
ലക്നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര്, ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് മാറ്റിയതിനെ കുറിച്ച് അസീം വഖാര്‍ ചർച്ചയിൽ പരാമര്‍ശിച്ചു. ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണ്. ഇത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്ന് വഖാര്‍ പറഞ്ഞു. ഇതോടെയാണ് സംബിത് പത്ര രോഷാകുലനായി. നിങ്ങളൊരു വിഷ്ണു ഭക്തനാണോ അല്ലാഹുവിന്റെ ഭക്തനാണോയെന്നായിരുന്നു വഖാറിനോട് പത്രയുടെ ചോദ്യം. ഇതിന് മറുപടിയായി താന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നയാളാണെന്ന് വഖാര്‍ മറുപടി നല്‍കി. എങ്കില്‍ ശബ്ദമുണ്ടാക്കാതെ മിണ്ടാതിരിക്കണമെന്നും ഇല്ലെങ്കില്‍ മുസ്ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്നും പത്ര ഭീഷണിപ്പെടുത്തി.
സംഭവം വിവാദമായതോടെ സോഷ്യൽ ലോകത്തും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിന് മുമ്പും സംബിത് പത്ര വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു ചാനൽ ചർച്ചയിൽ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ച് അപമാനിച്ചിരുന്നു. ഇതോടെ പരിപാടിയുടെ അവതാരകനായ രജ്ദീപ് സര്‍ദേശായിക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു. .