അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രിൻസിപ്പലും ക്ലർക്കും അറസ്റ്റിൽ

dehradun-gang-rape
SHARE

അ‍ഞ്ചാം ക്ലാസുകാരിയെ ഒൻപതുമാസത്തോളം ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെയും ക്ലർക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പട്നയിലാണ് രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പട്നയിലെ ഫുൽവാരിഷ് ഷരീഫ് പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പീഡനത്തിനിരയായ പെൺകുട്ടി മൂന്നാഴ്ച ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.

ഒൻ‌പതു മാസമായി പെൺകുട്ടിയെ പ്രിൻസിപ്പലും ക്ലർക്കും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. പരീക്ഷാപേപ്പർ നോക്കാനെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പ്രിൻസിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകി. കത്തി കാണിച്ചു ഭീഷണിപ്പെടുത്തി പിന്നീടുള്ള ദിവസങ്ങളിലും പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തിയ ക്ലർക്ക്, സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭയപ്പെടുത്തിയതായും പെൺകുട്ടി വെളിപ്പെടുത്തി.

പ്രിൻസിപ്പലിന്റെ ചേംബറിനകത്തുള്ള രഹസ്യമുറിയിലാണു കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പൊലീസ്, ഇവിടെനിന്നു കത്തിയും കണ്ടെത്തി. പ്രതികളുടെ മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ചിത്രങ്ങളുണ്ടായിരുന്നെന്നു ഫുൽവാരിഷ് ഷരീഫ് എസ്എച്ച്ഒ ഖ്വൈസർ അലാം പറഞ്ഞു. സംഭവമറിഞ്ഞയുടൻ നടപടിയെടുത്തതായും പ്രതികളെ അറസ്റ്റ് ചെയ്തതായും പട്ന എസ്എസ്പി മനു മഹാരാജ് അറിയിച്ചു.

MORE IN INDIA
SHOW MORE