കർണാടകയിൽ വീണ്ടും രാഷ്ട്രീയച്ചൂടേറ്റി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പുതിയ ആരോപണം. കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരിനെ തകർക്കാൻ ബജെപിയും യഡിയൂരപ്പയും എല്ലാ പരിധികളും ലംഘിക്കുകയാണ്. ഇതിന്റെ ഭാഗമായി സൈനിക വിമാനം ഏര്‍പ്പാടാക്കി സഖ്യസര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങളും സജീവമാണെന്ന് കുമാരസ്വാമി ആരോപിക്കുന്നു.
സർക്കാരിെന മറിച്ചിടാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി എംഎല്‍എമാരെ സൈനിക വിമാനത്തില്‍ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്. അതിനു ശേഷം അവരെ ബെംഗളൂരുവില്‍ എത്തിച്ച് വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ ഹാജരാക്കാമെന്നും കോണ്‍ഗ്രസ്, ജെഡിയു എംഎല്‍എമാര്‍ക്ക് ബിജെപി ഉറപ്പ് നല്‍കിയതായി വിവരങ്ങള്‍ ലഭിച്ചെന്ന് കുമാരസ്വാമി ആരോപിക്കുന്നു.
സര്‍ക്കാരിനെ വീഴ്ത്താന്‍ ഒപ്പം നിന്നാല്‍ അഞ്ച് കോടി രൂപയും മറ്റ് മോഹന വാഗ്ദാനങ്ങളും എംഎല്‍എമാര്‍ക്ക് ബിജെപി നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി നിലവിൽ 18 എംഎല്‍എമാരെ ബിജെപിക്കൊപ്പം നിർത്താൻ കഴിഞ്ഞതായി അവർ പറയുന്നുണ്ട്. ഇരുപത് പേര്‍ തികഞ്ഞാല്‍ അവരെയെല്ലാം മുംബൈയിലേക്കും പുണെയിലേക്കും മാറ്റുമെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.