പ്രായപൂർത്തിയാകാത്ത കാമുകി കൺമുന്നിൽ കൂട്ട ബലാത്സംഗത്തിനിരയായതിനെ തുടർന്ന് മനംനൊന്ത് യുവാവിന്റെ ആത്മഹത്യ. ചത്തീസ്ഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. സവൻ സായ് എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ മരണശേഷം മാത്രമാണ് സംഭവം വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറയതും. കഡ്ഗോര പൊലീസ് സ്റ്റേഷന് കീഴില്‍ സെപ്റ്റംബര്‍ ഒന്നിനാണ് സംഭവം നടന്നത്. നാണക്കേടും പേടിയും കാരണം പൊലീസിൽ പരാതിപ്പെടാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. പെണ്‍കുട്ടിയുടെ കാമുകന്‍ സവന്‍ സായ് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് പീഡനവിവരം പുറത്തുപറയാൻ പെൺകുട്ടി ധൈര്യം കാട്ടിയത്.
തുടര്‍ന്ന് ഇഷ്‍വര്‍ ദാസ് (22), ഖെം കന്‍വാര്‍ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിനും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്കൂളിന് സമീപം സവനും പെണ്‍കുട്ടിയും ഒരുമിച്ച് നില്‍ക്കുമ്പോള്‍ പ്രതികള്‍ എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
സംഭവത്തിനു ശേഷം പീഡനത്തെ കുറിച്ച് ഗ്രാമത്തിലെ ചിലരോട് പ്രതികൾ പറഞ്ഞതായി സവൻ മനസിലാക്കിയിരുന്നു. വീടിനുളളിൽ തൂങ്ങിയ നിലയിലായിരുന്നു സവന്റെ മൃതദേഹം കണ്ടത്.