വിഷ പരാമർശം നടത്തി വികരാധീനനായി കരഞ്ഞ കർണാടക മുഖ്യമന്ത്രി എച്ച്‍ഡി കുമാരസ്വാമിക്ക് ബിജെപി വക പരിഹാസം. പൊതുവേദിയിൽ വെച്ച് വികാരഭരിതനായ കുമാരസ്വാമിക്ക് നിപ്പിൾ ബോട്ടിലുകളും കുട്ടികൾ കുടിക്കുന്ന ഗ്രെയ്പ് വാട്ടറും അയച്ചാണ് ബിജെപി പരിസഹിച്ചത്. ബിജെപി നേതാവായ മഞ്ജുനാഥ് ആണ് ബെംഗളൂരവിലെ വിധാന്‍ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അഡ്രസിലേക്ക് ആറു നിപ്പിൾ ബോട്ടിലുകളും ഗ്രെയ്പ് വാട്ടറും അയച്ചത്.
ഒരു മുഖ്യമന്ത്രി എന്നതിലുപരി താനൊരു സാധാരണ മനുഷ്യനാണെന്നും ഇത്തരത്തിലുള്ള വികാരങ്ങൾ ഉണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കോൺഗ്രസിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും 'വിഷ'പരാമർശം കോൺഗ്രസിനെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആ വിഷം തൻറെ മുഖ്യമന്ത്രിപദവിയിൽ സന്തോഷവാൻമാരല്ലാത്ത ഒരു വിഭാഗം തരുന്നതാണ്. അതുകൊണ്ടാണ് കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മുൻപിൽ വികാരാധീനനായത്. ഒരു വിഭാഗം മാധ്യമങ്ങളും തന്നെ എതിർക്കുന്നു. സംസ്ഥാനത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളെ എന്തിനാണ് എതിർക്കുന്നതെന്നും ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുമാരസ്വാമി പറഞ്ഞു.
പ്രവർത്തകർ നടത്തിയ അനുമോദനച്ചടങ്ങിലായിരുന്നു കുമാരസ്വാമി വികാരാധീനനായത്. ഇടറിയും വിതുമ്പിയുമായിരുന്നു പ്രസംഗം. ഞാൻ ഒരു തരത്തിലും സന്തോഷവാനല്ല. കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണ്. കാളകൂട വിഷം വിഴുങ്ങിയ ശിവനെ പോലെ ആ വേദന ഞാൻ കുടിച്ചിറക്കുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്.