ജാര്‍ഖണ്ഡില്‍ വിഘടനവാദികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മരത്തില്‍ കെട്ടിയിട്ടും മൂത്രം കുടിപ്പിച്ചും ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും മണിക്കൂറുകളോളം പീഡനത്തിനിരയാക്കി. അതിനിടെ പീഡനശ്രമം അറിഞ്ഞിട്ടും മനപൂര്‍വ്വം മറച്ചുവെച്ചെന്ന കുറ്റത്തിന് ആര്‍.സി.മിഷന്‍ സ്ക്കൂള്‍ പ്രിന്‍സിപ്പലെ അറസ്റ്റുചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായി.
മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ ആശകിരണിലെ അംഗങ്ങളായ അഞ്ച് പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച പെണ്‍കുട്ടിള്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങളാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മരത്തില്‍ കെട്ടിയിട്ട ശേഷം ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ടബലാല്‍സംഗത്തിരയാക്കി. അവശനിലയിലായ പെണ്‍കുട്ടികളെ മൂത്രം കുടിപ്പിച്ചു. അബോധാവസ്ഥയിലായിട്ടും ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചുവിട്ട് ഗ്രാമസഭകള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന വിഘടവാദി സംഘം, പത്തേല്‍ഗഡികളാണ് ആക്രമണത്തിന് പിന്നില്‍. ആറു പ്രതികളില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികള പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍.സി.മിഷന്‍ സ്ക്കൂളില്‍ തെരുവുനാടകം കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടിളെ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചിട്ടില്ലെന്ന കുറ്റം ചുമത്തി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ അല്‍ഫോണ്‍സോ അലൈനിനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് അല്‍ഫോണ്‍സോയെ വിട്ടയച്ചു. അതിനിടെ ദേശീയ വനിതാകമ്മിഷന്‍ ഉപാധ്യക്ഷയുടെ നേതൃത്വത്തില്‍ മുന്നംഗം പ്രതിനിധി സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.