ജനങ്ങളെ നോക്കാന്‍ അവര്‍ തിരഞ്ഞെടുത്ത എംഎല്‍എമാരെ ഇടംവലം തിരിയാതെ നോക്കേണ്ട ഗതികേടിലൂടെയാണ് കോണ്‍ഗ്രസും ജെഡിഎസും കടന്നുപോയത്. ദിവസങ്ങളായി എംഎല്‍എമാരെ പൂര്‍ണമായും പാര്‍ട്ടിയുടെ നിര്‍ദേശങ്ങളില്‍ ഒരുമിച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇൗ പിരിമുറുക്കത്തിനിടയില്‍ ചിരിക്ക് വക നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൈദരാബാദിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരുടെ കൂട്ടത്തില്‍ ഒരാളെ കാണാതായി. പിന്നെ എല്ലാവരും ചേര്‍ന്ന് ആളെ തിരഞ്ഞുപിടിക്കാനായി റിസോര്‍ട്ട് പൂര്‍ണമായും തിരച്ചില്‍. കാണാതായ എംഎല്‍എ തിരഞ്ഞ് നേതാക്കളും മറ്റ് എംഎല്‍എമാരും. അത്ര നിര്‍ണായകമായത് കൊണ്ട് റിസോര്‍ട്ടിലെ ബാർ, റസ്റ്റോറന്റ് തുടങ്ങി ശുചിമുറികളിൽ വരെ കാണാതായ ആളെ തിരഞ്ഞ് അരിച്ചുപെറുക്കി. എന്നിട്ടും രക്ഷയില്ല.
എംഎല്‍എയെ ബിജെപി റിസോര്‍ട്ടില്‍ വന്ന് റാഞ്ചിയോ എന്നുവരെ ചോദ്യങ്ങളുയര്‍ന്നു. പക്ഷേ ആശങ്കകള്‍ക്ക് വിരാമമിട്ട് മുങ്ങിയ എംഎല്‍.എ പൊങ്ങി. റിസോര്‍ട്ടിലെ സിമ്മിങ്പൂളില്‍ നിന്നാണ് എംഎല്‍എയെ വീണ്ടും ‘തിരഞ്ഞ് എടുത്തത്’. 600 കിലോമീറ്റർ യാത്രയുടെ ക്ഷീണം മാറ്റാന്‍ കുളിക്കാനിറങ്ങിയ എംഎല്‍എ കുളമാക്കിയത് മുന്‍പെ തന്നെ കലങ്ങിക്കിടന്ന നേതാക്കളുടെ മനസമാധാനമായിരുന്നു. പിന്നിട് എംഎൽഎമാരെ ബസിൽ തന്നെയാണ് ഹൈദരാബാദിൽ നിന്നു ബെംഗളുരുവിലേക്കു തിരികെകൊണ്ടുപോയതും. ഹൈദരാബാദ് വിടുന്നതിനു മുൻപേ തങ്ങളുടെ രണ്ട് എംഎൽഎമാരെ ബിജെപി ഹൈജാക്ക് ചെയ്തതായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആരോപിച്ചിരുന്നു. ബിജെപിയുടെ ചാക്കിട്ടു പിടിത്തം ഒഴിവാക്കാനായിരുന്നു ബെംഗളുരുവിൽ നിന്നു എംഎൽഎമാരെ കഴിഞ്ഞ ദിവസം ഹൈദരാബാദിലേക്കു മാറ്റിയത്. എംഎൽഎമാരുടെ മൊബൈല്‍ ഫോണുകള്‍ നേതാക്കൾ നേരത്തേ നേതൃത്വം വാങ്ങിവച്ചിരുന്നു. ഇതിനു പുറമേ അവരുടെ നീക്കങ്ങൾ പ്രത്യേക ആപ്പിലൂടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. എന്നിട്ടും താജ് കൃഷ്ണ ഹോട്ടലിൽ നിന്നും ഒരാളെ കാണാതായപ്പോൾ ഹോട്ടൽ മുഴുവൻ നേതാക്കൾ അരിച്ചുപെറുക്കിയ കഥ പുറത്തുവരുന്നത്.