തലയ്ക്കും മുഖത്തിനും പരുക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയുടെ കാലിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർ. ദില്ലി സർക്കാരിന് കീഴിലെ സുശ്രുത ട്രോമ സെന്ററിലാണ് സംഭവം. നിസാര പരിക്കുകളോടെ ആശുപത്രിയിലെത്തിയ വിജേന്ദ്ര ത്യാഗി എന്നയാളെയാണ് ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ആളുമാറിയാണ് വിജേന്ദ്ര ത്യാഗിയെ ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. വീരേന്ദ്ര എന്നയാൾക്കാണ് കാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കാലിന് പരിക്കുമായി എത്തിയ വീരേന്ദ്രയാണെന്ന് തെറ്റിദ്ധരിച്ച് ഡോക്ടർ വിജേന്ദ്ര ത്യാഗിയെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തിയതിനാൽ വിജേന്ദർ ത്യാഗി ഇതറിഞ്ഞില്ല. ത്യാഗിയുടെ കാലിൽ ഡോക്ടർ പിൻ ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 16നാണ് ശസ്ത്രക്രിയ നടത്തിയത്. തെറ്റുപറ്റിയത് ശ്രദ്ധയിൽപ്പെട്ടതോടെ പിൻ എടുക്കാനുള്ള ശസ്ത്രക്രിയയും നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു