ശ്രീ റെഡ്ഡി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് തെലുങ്ക് സിനിമാലോകത്തെ പിടിച്ചുലയ്ക്കുന്നു. കാസ്റ്റിങ് കൗച്ച് വിവാദത്തിലേക്ക് സൂപ്പര്‍താരം ഡോ.രാജശേഖരനും ഭാര്യയും എത്തിയതായിരുന്നു പുതിയ വാര്‍ത്ത. തനിക്കും ഭര്‍ത്താവിനും എതിരെയുള്ള ആരോപണത്തിന് വാര്‍ത്താസമ്മേളനം നടത്തി തിരിച്ചടി നല്‍കിയിരിക്കുകയാണ് ഡോ.ജീവിത രാജശേഖരന്‍. ഭര്‍ത്താവിനായി താന്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയെന്ന സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യ ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഒപ്പം ശ്രീ റെഡ്ഡിക്കെതിരെ അതിഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
വാർത്താസമ്മേളനത്തിൽ സന്ധ്യയ്ക്ക് മറുപടി പറയുന്നതിനെക്കാൾ ശ്രീ റെഡ്ഡിയ്ക്കെതിരെയായിരുന്നു ജീവിത രാജശേഖരന്റെ ഒളിയമ്പ്. എന്താണ് ശ്രീയുടെ യഥാർത്ഥ പ്രശ്നം. തെലുങ്ക് സിനിമ ആരും അവർക്ക് എഴുതി കൊടുത്തില്ല. ശ്രീ റെഡ്ഡിയുടെ സ്വകാര്യ വിഡിയോ പത്രസമ്മേളനത്തിൽ ജീവിത പുറത്തു വിടുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും താൻ സെക്സി മൂഡിലാണെന്ന തരത്തിൽ ശ്രീ പറയുന്ന കമന്റുകൾ ഉൾപ്പെടുന്നതായിരുന്നു ജീവിത പുറത്തു വിട്ട വിഡിയോ. വിഡിയോയില്‍ ‘ഫോണ്‍ െസക്സ്’ ചെയ്യുന്ന ശ്രീ റെഡ്ഡിയെ കാണാമെന്ന് ജീവിത രാജശേഖരന്‍ വാര്‍ത്താസമ്മളനത്തില്‍ വ്യക്തമാക്കി. ഫോണില്‍ വിഡിയോ ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനം. ഈ വിഡിയോയും അവരുടെ പ്രവൃത്തികളും കണ്ടാൽ തെലുങ്ക് സിനിമയിലെ ആരെങ്കിലും ഇവരെ ഉപയോഗിച്ചുവെന്ന് എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കുമെന്നും ജീവിത ചോദിച്ചു.
സന്ധ്യ ഡോ.രാജശേഖരനും ജീവിത രാജശേഖരനും എതിരെ ഉന്നയിച്ച ആരോപണം ഇങ്ങനെ: ഭർത്താവിന്റെ കാമപൂർത്തീകരണത്തിന് കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജീവിത ചൂഷണം ചെയ്യുന്നുണ്ടെന്നാണ് പുതിയ ആരോപണം. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ പ്രലോഭനങ്ങള്‍ നടത്തിയും ഭീഷണി മുഴക്കിയും തന്റെ ഭര്‍ത്താവിന് ലൈംഗികമായി ഉപയോഗിക്കുന്നതിനായി ജീവിത പറഞ്ഞു വിടുമെന്നാണ് വനിത സംഘടന പ്രവര്‍ത്തകയായ സന്ധ്യ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഇന്നലെ രാത്രി ആരോപിച്ചത്.
ഏതായാലും വിവാദം കത്തുന്നതോടെ തെലുങ്ക് സിനിമാ മേഖലയാകെ അമ്പരപ്പിലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ സിനിമാ സംഘടനകള്‍ അടിയന്തര യോഗം വിളിച്ചു.