എല്ലാവരും കാത്തുനിന്നത് രാഹുലിന്‍റെ പ്രസംഗം കേള്‍ക്കാന്‍. എന്നാല്‍ അതിനുമുന്നേ വന്ന് കളം നിറഞ്ഞു പഞ്ചാബില്‍ നിന്നൊരു സര്‍ദാര്‍. ചിരിയായിരുന്നു ചേരുവ. ചിരിച്ചവരിലല്‍ മുന്നില്‍ സോണിയ ഗാന്ധി തന്നെ. ക്രിക്കറ്റ് ബാറ്റ് വീശുന്ന ആംഗ്യത്തോടെ വേദിയിലേക്കു ചാടിക്കയറിയ സിദ്ദു പിന്നീടുള്ള 20 മിനിറ്റ് സദസ്സിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു. പ്രസംഗിക്കാന്‍ ഏഴുമിനിറ്റ് മാത്രം നേതാക്കള്‍ക്ക് നല്‍കിയ വേദി സിദ്ദുവിന്‍റെ കാര്യത്തില്‍ അക്കാര്യം മറന്നുപോയി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചു തമാശ പറഞ്ഞപ്പോള്‍ നേതാക്കളെല്ലാം കുലുങ്ങിച്ചിരിച്ചു. പക്ഷേ, അപ്പോഴും തൊട്ടപ്പുറത്തിരുന്ന മൻമോഹൻ ഭാവവ്യത്യാസമൊന്നുമില്ലാതെ ഇരിക്കുന്നതു കണ്ട സോണിയ അദ്ദേഹത്തെ തൊട്ടു ചിരിപ്പിച്ചത് സദസ്സിലെ മനോഹരമായ കാഴ്ചയായി.
യുപിഎ സർക്കാരിന്റെ കാലത്തു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുതിരയെപ്പോലെ കുതിച്ചുവെന്നു പറഞ്ഞപ്പോൾ കുതിരക്കുളമ്പടി ശബ്ദമിട്ട് സിദ്ദു മിമിക്രി താരമായി. മോദിയുടെ ഭരണത്തിനു കീഴിൽ അത് ആമയെ പോലെയായി എന്നു പറഞ്ഞപ്പോൾ, ഇരുകൈകളും ചേർത്തുവച്ച് ആമയെ അനുകരിച്ചു. പരിഹാസ പ്രയോഗങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം സിക്സിനു പറത്തി. തന്റെ അമ്മ കോൺഗ്രസ് പ്രവർത്തകയായിരുന്നുവെന്നും പാർട്ടിയിൽ ചേർന്നതു തന്റെ ഘർ വാപസിയാണെന്നും പറഞ്ഞാണ് സിദ്ദു പ്രസംഗം അവസാനിപ്പിച്ചത്.