ഈ ചോദ്യം മോദിയോട് പറ്റുമോ..? ചിരിച്ച്, വെല്ലുവിളിച്ച് രാഹുൽ; കുറിപ്പും വിഡിയോയും

pk-basu-rahul-gandhi
SHARE

സിംഗപ്പൂരിലെ ഒരു സംവാദ പരിപാടിയില്‍ കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ എഴുത്തുകാരന് മുഖമടച്ച് മറുപടി നൽകി രാഹുൽ ഗാന്ധി. ‘എന്റെ പേര് പി.കെ. ബസു, ഏഷ്യയുടെ സമഗ്രമായ സാമ്പത്തിക രാഷ്ട്രീയം പറയുന്ന ആദ്യ പുസ്‌കമായ ഏഷ്യ റീബോണ്‍ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍’ എന്ന് പറഞ്ഞാണ് വിമര്‍ശകന്‍ സ്വയം പരിചയപ്പെടുത്തിയത്. 

നിങ്ങളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ ആളോഹരി വരുമാനം ലോക ശരാശരിയെക്കാളും തീരെ കുറവായിരുന്നു. എന്നാല്‍ നിങ്ങളുടെ കുടുംബത്തിലുള്ളവർ പ്രധാനമന്ത്രി പദം വിട്ടപ്പോള്‍ ആളോഹരി വരുമാനം വേഗത്തില്‍ വര്‍ധിച്ചു. ഇത് എന്തുകൊണ്ടാണ് ? ഇതായിരുന്നു ഇക്ണോമിക് ഹിസ്റ്ററി അധ്യാപകൻ കൂടിയായ ബസു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന്. ഇതിന് പിന്നാലെ നെഹ്റു കുടുംബത്തേയും കോണ്‍ഗ്രസിനെയും പുകഴ്‍ത്തി മറ്റൊരാള്‍ സംസാരിക്കുകയും ചെയ്തിരുന്നു.

സിംഗപ്പൂരിലെ ലീ ക്വാൻ യു സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ നടന്ന ചർച്ചാസമ്മേളനത്തിൽ രൂക്ഷവിമര്‍ശനം നടത്തിയ വ്യക്തിയേയും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തിനേയും പുകഴ്ത്തിയ മറ്റൊരാളെയും തിരുത്തി രാഹുൽ നൽകിയ മറുപടികളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. തന്റെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബസുവിന്റെ ചോദ്യത്തിന് മുന്നില്‍ പ്രകോപിതനാകാതെ, വളരെ പക്വതയോടെയായിരുന്നു രാഹുലിന്റെ മറുപടി. സംവാദ പരിപാടിയുടെ മോഡറേറ്റര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കണമോയെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം എന്ന നിര്‍ദേശത്തോട്, അതിന് ഞാന്‍ മറുപടി പറയാം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്നതും കോണ്‍ഗ്രസാണ് ഈ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പുരോഗതിക്കും കാരണം എന്ന് പറയുന്നതും ഒരുപോലെ തെറ്റാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ നേട്ടങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുക എന്നത് ആ നേട്ടത്തിന്റെ ഭാഗമല്ല എന്ന് കരുതുന്നവര്‍, ആര്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്ന ഒരു വ്യക്തിക്ക് ഒരു വോട്ട്, ഹരിത വിപ്ലവം ആ നേട്ടത്തിന്റെ ഭാഗമല്ലെന്ന് കരുതുന്നവര്‍, ടെലികോം വളര്‍ച്ച ആ നേട്ടത്തിന്റെ ഭാഗമല്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, ഉദാരവത്കരണം തുടങ്ങി ഇതൊന്നും നേട്ടമല്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ പുതിയൊരു പുസ്തകം എഴുതണമെന്ന് പി.കെ. ബസുവിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

എതിരാളികളെയും തന്നെ ഇഷ്ടപ്പെടാത്തവരെയും സ്നേഹിക്കാനാണ് താൻ പഠിച്ചിട്ടുള്ളത്.  ഞാന്‍ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നിങ്ങള്‍ക്ക് എന്നോട് അത് പറയാനുള്ള അവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും രാഹുൽ പറഞ്ഞു. എന്നാൽ  ഒരു കാര്യം കൂടി പറയാം, നിങ്ങള്‍ എന്നോട് സംസാരിച്ചതു പോലെ, ചോദിച്ചതു പോലെ മിസ്റ്റര്‍ നരേന്ദ്ര മോദിയോട് ഇടപെടാന്‍ കഴിയില്ല. മോദി നിങ്ങളോട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല പെരുമാറുക. നിങ്ങള്‍ എന്നോട് ചോദിച്ചത് പോലെ മോദിയോട് പറയാനുള്ള ധൈര്യമുണ്ടാകില്ല. എന്നോട് സംവദിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിങ്ങള്‍ക്കുണ്ട്. ഈ കാര്യത്തില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

MORE IN INDIA
SHOW MORE