പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഗുജറാത്ത് അഭിമാന പോരാട്ടമാണ്. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ അരങ്ങേറുമ്പോള്‍ രണ്ടുപതിറ്റാണ്ടിനിപ്പുറത്തെ കണക്കും ചരിത്രവും ബിജെപിക്കൊപ്പമാണ്. ആകെയുള്ള 182 സീറ്റുകളിൽ 89 നിയമസഭാ മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിൽ വിധിയെഴുതും. സൗരാഷ്ട്രയും തെക്കൻ ഗുജറാത്തുമാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുന്നത്.
പ്രചാരണത്തില്‍ ആര്·..?
ഇരു മേഖലകളിലും മേൽക്കൈ നേടുന്ന പാർട്ടി സംസ്ഥാനം ഭരിക്കുമെന്നാണ് ഇതുവരെയുള്ള ചരിത്രം.
പ്രധാനമന്ത്രി 14 റാലികളില്‍ പങ്കെടുത്തതില്‍ നിന്ന് വ്യക്തം ഗുജറാത്തിന്റെ മകന് ഈ പോരാട്ടം എത്രമാത്രം നിര്‍ണായകമെന്ന്. ജിഎസ്ടിയെ കളിയാക്കി 'ഗബ്ബര്‍ സിങ് ടാക്സ്'എന്ന് പരിഹസിച്ചും നോട്ടുനിരോധനത്തെയും റഫാല്‍ കരാറിനെയും ഇഴകീറി വിമര്‍ശിച്ചും മോദിക്കു മുന്‍പേ ഗുജറാത്തില്‍ പ്രചാരണം കൊഴുപ്പിച്ചു രാഹുല്‍. പതിവുപോലെ രാഹുലിന്റെ റാലി പൊളിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും സ്മൃതി ഇറാനിയും അമേഠിയിലെത്തി. മണ്ഡലം നോക്കാതെ രാഹുല്‍ 'കറങ്ങി നടക്കുന്നു' എന്ന പ്രചാരണത്തില്‍ ജനശ്രദ്ധ തിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നോട്ടുനിരോധനം മൂലം ക·ഷ്ടത്തിലായ വ്യാപാരികളും കര്‍ഷകരും രാഹുലിനെ ശ്രവിക്കുന്നു എന്ന് കണ്ടപ്പോള്‍ ബിജെപിയും തന്ത്രംമാറ്റി. അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗുജറാത്തില്‍ ഓടിയെത്തി.
കോണ്‍ഗ്രസ് ചെയ്തത്
എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനമാണ് രാഹുല്‍ ഇക്കുറി നടത്തിയത്. ഗ്രാമങ്ങളെയും കര്‍ഷകരെയും യുവാക്കളെയും ചെറുകിട വ്യവസായികളെയും കൂടുതലായി ശ്രവിച്ചു. അവര്‍ക്കായി ശബ്ദമുയര്‍ത്തി. ട്വിറ്ററില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും നര്‍മശകലങ്ങളുമായി പിന്തുടരുന്നവരുടെ എണ്ണം കൂട്ടി. ഒപ്പം പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേലിനെയും ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെയും കൂട്ടുപിടിച്ച് സമുദായങ്ങള്‍ക്ക് ബിജെപിയോടുള്ള എതിര്‍പ്പ് മുതലെടുക്കാനുള്ള ശ്രമിച്ചു. ഗുജറാത്തിലെ നവസര്‍ജന്‍ യാത്രയില്‍ അമ്പലങ്ങളില്‍ ദര്‍ശനം നടത്തുന്നത് രാഹുല്‍ പതിവാക്കിയപ്പോള്‍ മൃദഹിന്ദുത്വം എന്നാക്ഷേപിച്ച് ബിജെപിയെത്തി.
മുന്‍പ് രാഹുല്‍ പറയുന്നതിനെ പരിഹസിച്ച ബിജെപിക്ക് ഇക്കുറി രാഹുലിന് മറുപടി പറയേണ്ടി വന്നതിനൊപ്പം അത് ഖണ്ഡിക്കുന്നതിനും സമയം കണ്ടെത്തേണ്ടി വന്നു. ബിജെപി അനായാസം ജയിച്ചു കയറുമെന്ന് തോന്നിച്ചയിടത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായതില്‍ രാഹുലും കോണ്‍ഗ്രസും വിജയിച്ചു. ഇനി ഇത് വോട്ടായി മാറുമോ എന്നതാണ് അറിയേണ്ടത്.
സാധ്യതകളില്‍ ആര്..?
നാലുമേഖലകളായി തിരിച്ചുള്ള കണക്കുകളും സാധ്യതകളും നോക്കിയാല്‍ ബിജെപിക്കാണ് മുന്‍തൂക്കം. ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസ് വിട്ടതോടെ പാര്‍ട്ടി ദുര്‍ബലമായ മധ്യ ഗുജറാത്തില്‍ ബിജെപിയാണ് മുന്നില്‍. ഇവിടെ നിന്നുള്ള 40സീറ്റില്‍ 15 സീറ്റുമാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് പ്രവചനം. ബിജെപിക്കും കോണ്‍ഗ്രസിനും എറ്റവും നിര്‍ണായകമായത് കച്ച്, സൗരാഷ്ട്ര മേഖയാണ്. ഇവിടെ ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കും. ആകെയുള്ള 54 സീറ്റില്‍ ബിജെപിക്ക് 29 സീറ്റാണ് പ്രവചനം. കര്‍·ഷകരും ഇവിടുത്തെ വിധി നിര്‍ണയിക്കും.
കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന മേഖലയും ഇതുതന്നെ. ഉത്തര ഗുജറാത്ത് നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമാണ്. ഇവിടെ 53 സീറ്റില്‍ ബഹുഭൂരിപക്ഷവും ബിജെപിക്കുതന്നെ. കോണ്‍ഗ്രസിന് കാര്യമായ നേട്ടം ഉണ്ടാകില്ല. ദക്ഷിണ ഗുജറാത്തില്‍ നഗരങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അന്തരം വളരെ കുറവാണ്. എന്നാല്‍ ആദിവാസി സമൂഹം ഇവിടെ വിധി നിര്‍ണയിക്കും. പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയതിന്റെ ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്, പരമ്പരാഗത വോട്ട് ബാങ്ക് കൂടെനില്‍ക്കും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കണക്കുകളിലും സാദ്യതകളിലും വാഴുന്നവര്‍ ഇക്കുറി കിതച്ചു എന്നത് നേരുതന്നെ.