മന്നാര്‍ഗുഡി സംഘം പ്രതിരോധത്തിൽ; ചോദ്യം ചെയ്യൽ തുടരുന്നു

തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ തുടരുകയാണ്. ടി.ടി.വി ദിനകരനടക്കമുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റെയ്ഡില്‍ കണ്ടെത്തിയ വസ്തുക്കളുടെയും രേഖകളുടെയും ഔദ്യോഗിക വിരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടില്ല. 

ശശികലയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളും വീടുകളും തുടര്‍ച്ചയായി അഞ്ച് ദിവസമാണ് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തത്. പിന്നാലെ ശശികല കുടുംബവുമായി ബന്ധപ്പെട്ടവരെ നുങ്കമ്പാക്കത്തെ ആദായനികുതി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യലും ആരംഭിച്ചു. മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയും ശശികലയുടെ സഹോദരനുമായ ദിവാകരന്‍, ടിടിവി.ദിനകരന്‍, ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയ എന്നിവരെയൊക്കെ ചോദ്യം ചെയ്തേക്കും. 

ദിനകരപക്ഷ നേതാവ് പുകഴേന്തിയോട് ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലുമായി ഇനിയും സഹകരിക്കുമെന്ന് ശശികലയുടെ സഹോദര പുത്രന്‍ വിവേക് ജയരാമന്‍ വ്യക്തമാക്കി. നീലഗിരിയിലെ കൊടനാട് എസ്റ്റേറ്റ്, കര്‍സണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ നിന്നടക്കം പിടിച്ചെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ച് വരികയാണ്.