ഒരു ചക്കയ്ക്ക് 1.35 ലക്ഷം ! പഴക്കുലയ്ക്ക് 87,870; ലേലം വിളിച്ച് പ്രവാസികൾ

കേരളത്തിൽ അധികമാർക്കും വേണ്ടാത്ത ചക്ക അബുദാബിയിൽ പ്രവാസി മലയാളികൾ ലേലം ചെയ്തെടുത്തത് 1.35 ലക്ഷം (6000 ദിർഹം) രൂപയ്ക്ക്. മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവത്തിന്റെ രണ്ടാം ദിനത്തിൽ നടന്ന വാശിയേറിയ ലേലത്തിൽ അബുദാബി സാംസ്കാരിക വേദിയാണു വൻതുകയ്ക്ക് ചക്ക സ്വന്തമാക്കിയത്. ഫ്രണ്ട്സ് എഡിഎംഎസ് ആണ് ചക്ക സംഭാവന ചെയ്തത്.

10 ദിർഹത്തിൽ തുടങ്ങിയ ലേലത്തിൽ ആദ്യം 10ഉം മുറുകിയപ്പോൾ 500ഉം കൂട്ടിവിളിച്ചിട്ടും ജനം പിന്മാറിയില്ല. സമയപരിമിതി മൂലം രാത്രി പത്തരയോടെ 6000 ദിർഹത്തിൽ അവസാനിപ്പിക്കുകയായിരുന്നു. സംഘടനകളും വനിതകൾ ഉൾപ്പെടെ വ്യക്തികളും ലേലത്തിൽ സജീവമായി പങ്കെടുത്തു.

ആദ്യ ദിനത്തിൽ അരങ്ങ് സാംസ്കാരിക വേദി സംഭാവന ചെയ്ത പഴക്കുല 3900 ദിർഹത്തിന് (87870 രൂപ) അബുദാബി സാംസ്കാരിക വേദി തന്നെ ലേലത്തിൽ പിടിച്ചിരുന്നു.  എതിരാളികളോട് മത്സരിച്ച് ലേലം പിടിക്കുക എന്നത് ടീം വികാരമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സുരേഷ്കുമാർ പറഞ്ഞു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന സമാജത്തിനെ പിന്തുണയ്ക്കുക എന്ന ലക്ഷ്യവും ഇതോടൊപ്പമുണ്ടായിരുന്നു.