ഇനി ‘വാക്കുകൾ പരക്കട്ടേ’; ഷാർജ രാജ്യാന്തര പുസ്തകോൽസവം കൊടിയിറങ്ങി

ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിന് കൊടിയിറങ്ങി. വാക്കുകൾ പരക്കട്ടെ എന്ന പ്രമേയത്തിൽ  ഷാർജ എക്സ്പോ സെന്‍റിൽ നടന്ന മേളയിലേക്ക് ലക്ഷക്കണക്കിനുപേരാണ് എത്തിയത്.  15 ലക്ഷത്തിലധികം കൃതികളാണ് മേളയിലെത്തിയത്.

കോവിഡ് പ്രതിസന്ധിയെല്ലാം അകന്നശേഷം നടന്ന മേളകാണാനും എഴുത്തിലെ വൈവിധ്യങ്ങൾ അറിയാനും ലക്ഷക്കണക്കിന് പുസ്തകപ്രേമികളാണ് ഷാർജയിലെത്തിയത്. പതിവിന് വിപരീതമായി രണ്ട് വാരാന്ത്യങ്ങൾ കൂടി ചേർത്ത്  12 ദിവസങ്ങളിലായി മേള നടന്നത് തിരക്കേറാൻ കാരണമായി.  95 രാജ്യങ്ങളിൽ നിന്നു 2,213 പ്രസാധകരെത്തിയതിൽ 112 പേർ ഇന്ത്യയിൽ നിന്നായിരുന്നു. അതിൽ തന്നെ ഭൂരിഭാഗവും മലയാളികളും. മൂന്നിറിലേറെ പുസ്തകങ്ങളാണ് റൈറ്റേഴ്സ് ഫോറത്തിൽ മാത്രം പ്രകാശനം ചെയ്തത്. വിവിധ സ്റ്റോളുകളിലായി ഒട്ടനവധി പുസ്തകങ്ങൾ വേറെയും പ്രകാശിതമായി. മേളയുടെ ഭാഗമായി പുതുതായി അവതരിപ്പിച്ച ഗ്ലോബൽ ഐക്കണ്‍ ഓഫ്  സിനിമ ആന്‍ഡ് കൾച്ചറൽ നരേറ്റിവ് പുരസ്കാരം ബോളിവുഡ് താരം ഷാരൂഖ് ഖാന് സമ്മാനിച്ചു. സിനിമ ശബ്ദസംവിധാനത്തിനുള്ള സംഭാവനകൾ കണക്കിലെടുത്ത്   പുരസ്കാരം നൽകി റസൂൽ പൂക്കുട്ടിയേയും ആദരിച്ചു. ഗീതാഞ്ജലി ശ്രീ, പികോ അയ്യർ, ദീപക് ചോപ്ര, തുടങ്ങി പ്രശസ്ത എഴുത്തുകാരും ഗായിക ഉഷ ഉതുപ്പ്, ചലച്ചിത്രകാരൻ ബാലചന്ദ്രമേനോൻ, നടൻ ജയസൂര്യ,  തുടങ്ങിയവരും മേളയുടെ ഭാഗമായി. മലയാളത്തിൽ നിന്ന് ജി.ആർ. ഇന്ദുഗോപൻ, ടിഡി രാമകൃഷ്ണൻ, കെ.പി. രാമനുണ്ണി തുടങ്ങിയവരും വായനക്കാരുമായി സംവദിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളുടെ പുസ്തകങ്ങളും മേളയിലൂടെ പുറത്തിറക്കി.

Sharjah International Book Festival concludes