ഗൾഫിൽ പൂവിപണി സജീവം; ഇനി ഓണഘോഷത്തിരക്കുകൾ

തിരുവോണമെത്തിയതോടെ ഗൾഫിൽ പൂവിപണി ഉണർന്നു. ഇനിയുള്ള രണ്ടുമാസക്കാലം പൂക്കച്ചവടക്കാർക്ക് തിരക്കിന്‍റെ ദിവസങ്ങളാണ്. തിരുവോണത്തിനുള്ള പൂക്കച്ചവടത്തിന്‍റെ തിരക്കാണ് ഇക്കാണുന്നത്. ഇക്കുറി തിരുവോണം വാരാന്ത്യത്തിൽ അല്ലാത്തതിനാൽ പലർക്കും അവധിയെടുക്കാനായിട്ടില്ല. എന്നിട്ടും പൂക്കച്ചവടം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ്. 32 ഓളം ടണ്‍  പൂവാണ് തിരുവോണത്തിനായി മാത്രം ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ 32 വർഷമായി യുഎഇയിലെ എന്താഘോഷങ്ങൾക്കും പൂവെത്തിക്കുന്നത് പെരുമാളാണ്. തമിഴ്നാട്ടിൽ നിന്നും ബെംഗളൂരുവിൽ നിന്നുമാണ് പൂക്കൾ എത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ തിരുവോണത്തിന് ശേഷമാണ് ഓണാഘോഷങ്ങൾ സജീവമാകുന്നത്. ദീപാവലി കൂടി എത്തുന്നതോടെ പൂവിപണിയിൽ തിരക്കേറും. അതുകൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള രണ്ടുമാസക്കാലം വൻതോതിൽ പൂക്കൾ ഇറക്കുമതി ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് പൂക്കച്ചവടക്കാർ.