'എരിവും പുളിയും കൂട്ടുന്ന നാവല്ലേ; അബദ്ധം പറ്റിപ്പോയി'; വിശദീകരണവുമായി അബ്ദുല്ലക്കുട്ടി

'എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി...' ഹജ്ജിന് കൂടുതൽ ക്വാട്ട ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ ഷെയ്ഖിനെ വിളിച്ചു എന്ന അബദ്ധ പ്രസംഗത്തിനു ന്യായീകരണവുമായി കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ഹജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഇന്നലെ ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ പ്രസംഗത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഇൗ മറുപടി. 

പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാൻ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയി–അബ്ദുല്ലക്കുട്ടി പറഞ്ഞു.കഴിഞ്ഞ ദിവസം കോഴിക്കോട് അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മനോരമ ആ പ്രസംഗം മുഴുവനും കൊടുത്തപ്പോൾ അത്തരത്തിൽ അബദ്ധമായി ഒന്നും തോന്നിയില്ല. എന്നാൽ പിന്നീട് അതു കട്ട് ചെയ്തു ചിലയാളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പിന്നീടു ട്രോളായി മാറുകയും ചെയ്തു.ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താൻ സൗദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികൾ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.