യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന 99% ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി തീരുവ ഇളവ്; കരാർ നിലവിൽ

ഇന്ത്യ- യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നിലവിൽവന്നു. ഭക്ഷ്യവസ്തുക്കള്‍, ചികിത്സാ ഉപകരണങ്ങള്‍ ഉൾപ്പെടെ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി തീരുവയിൽ ഇളവുണ്ടാകും. അതേസമയം, കരാർ പ്രകാരമുള്ള ആദ്യ ചരക്ക് യുഎഇയിലേക്കയച്ചതായി കേന്ദ്രവാണിജ്യ സെക്രട്ടറി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഉപഭരണാധികാരിയും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനും  കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന വെർച്വൽ ഉച്ചകോടിക്കിടെയാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലവിലെ 6,000 കോടി ഡോളറിൽ നിന്നും അഞ്ചു വർഷത്തിനകം 10,000 കോടി ഡോളറിലെത്തിക്കുകാണ് കരാർ ലക്ഷ്യമിടുന്നത്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് കർഷകരിൽ നിന്നും ഉൽപന്നങ്ങൾ ശേഖരിച്ച് ഏകീകൃത സംവിധാനം വഴി കയറ്റുമതിക്ക് അവസരമുണ്ടാകുമെന്നതും കരാറിന്റെ നേട്ടമാണ്.

വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള ഒരു ലക്ഷത്തിനാൽപ്പതിനായിരം ഇന്ത്യക്കാർക്ക് ഏഴു വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് സമഗ്രസാമ്പത്തിക പങ്കാളിത്തകരാർ വഴിയൊരുക്കും. ടെക്സ്റ്റൈൽസ്, ലെതർ, കായികോൽപ്പന്നങ്ങൾ, പ്ളാസ്റ്റിക്, ഫർണിച്ചർ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് നികുതിയിളവ് ഗുണകരമായിരിക്കുമെന്നു കേന്ദ്രവാണിജ്യ സെക്രട്ടറി ബി.വി.ആർ സുബ്രമണ്യം വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ്. സെൻറ്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് എന്നിവ യുഎഇയിലേക്കുള്ള ചരക്കുനീക്കവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ പുറത്തിറക്കി.