മാസങ്ങൾക്കുശേഷം രുചികരമായ ഭക്ഷണം കഴിച്ചു, വെള്ളം കുടിച്ചു;സുധീഷിന് തുണയായി സേവനം

ജോലിയും താമസവും നഷ്ടപ്പെട്ടതിനെ തുടർന്ന് മാസങ്ങളായി പാർക്കിൽ താമസിച്ച തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് കഴിഞ്ഞദിവസം അന്തിയുറങ്ങിയത് സേവനം യുഎഇ പ്രസിഡന്റ് എംകെ രാജന്റെ വീട്ടിൽ. മനോരമ വാർത്ത കണ്ടതിനെ തുടർന്ന് രാജൻ പാർക്കിലെത്തി സുധീഷിനെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സുധീഷിനും കുടുംബത്തിനും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയ അദ്ദേഹം ഇന്നു രാത്രി വിമാനത്താവളത്തിൽ എത്തിക്കുന്നതുവരെ സംരക്ഷിക്കുമെന്നും പറഞ്ഞു.

മാസങ്ങൾക്കുശേഷം രുചികരമായ ഭക്ഷണം കഴിച്ചു, ദാഹം തീർന്ന് വെള്ളം കുടിച്ചു, സമാധാനമായി ഉറങ്ങി...സുധീഷിന്റെ പ്രതികരണം ഇതായിരുന്നു. വിമാന ടിക്കറ്റിനും സാധനങ്ങൾ വാങ്ങാനുമുള്ള തുക രാജേട്ടൻ തന്നുവെന്നും സ്വന്തം അച്ഛന്റെ സ്നേഹവാത്സല്യത്തോടെ തന്നെ പാർക്കിൽനിന്നു കൂട്ടിക്കൊണ്ടുപോയപ്പോൾ കണ്ണുനിറഞ്ഞതായും സുധീഷ് പറയുമ്പോൾ കണ്ഠമിടറി. തനിക്കുവേണ്ടി കമ്പനിയിൽ സംസാരിച്ച് യാത്രാ നടപടികൾ വേഗത്തിലാക്കിയ സാമൂഹിക പ്രവർത്തകൻ അമീർ കല്ലമ്പലത്തിനും സഹായിച്ച എല്ലാവർക്കും സുധീഷ് പ്രത്യേകം നന്ദി പറഞ്ഞു.  അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഇല്കട്രീഷ്യനായിരുന്നു സുധീഷ്. അവധി എടുത്തതിന്റെ പേരിൽ ജോലിയിൽനിന്നും താമസ സ്ഥലത്തുനിന്നും ഇറക്കിവിട്ടുവെന്നാണ് സുധീഷ് പറയുന്നത്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി ജോലിക്ക് വരാത്തതിനെ തുടർന്നായിരുന്നു നടപടിയെന്ന് കമ്പനി അധികൃതരും പറയുന്നു.